തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ നിറഞ്ഞ സംസ്ഥാനത്ത് 590 കിലോമീറ്റര്‍ തീരപ്രദേശം അടിയന്തരമായി വൃത്തിയാക്കണമെന്ന ആവശ്യം ശക്തം. ബീച്ച് ക്ലീനിംഗ് ഡ്രൈവുകള്‍ പോലുള്ള ഹരിതവല്‍ക്കരണ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പോലും ഇത്തരം മാലിന്യങ്ങള്‍ക്ക് നീക്കം ചെയ്യുന്നതില്‍ ശാശ്വത പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന ആരോപണവും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് പ്രതിദിനം 450 ടണ്‍ പ്ലാസ്റ്റിക് ഉത്പാദിക്കുതെന്നാണ് കണക്ക്. ഇതില്‍ 70 ശതമാനവും കടലിലേക്കാണ് വലിച്ചെറിയപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട. പെരുമാത്തുറ ബീച്ചില്‍ അടിഞ്ഞ് കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചിത്വ മിഷനും ഐടി കമ്പനിയായ യു.എസ്.ടിയും ചേര്‍ന്ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ നീക്കം ചെയ്തിരുന്നു.
എന്നാല്‍ പലയിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കരയില്‍ അടിഞ്ഞ് കിടക്കുന്ന സാഹചര്യമാണുള്ളത്. 2017 ല്‍ കൊല്ലത്ത് ശുചിത്വ സാഗരം പദ്ധതി ആരംഭിച്ചതോടെ നീണ്ടക്കരയില്‍ കടലിലേക്ക് പോകു മത്സ്യത്തൊഴിലാളികള്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളുമായാണ് തിരികെയെത്തിയിരുന്നത്.
പിന്നീട് ഇവയെ റോഡ് നിര്‍മ്മാണത്തിന് വേണ്ടിയും ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തെ 21 തുറമുഖങ്ങളില്‍ പദ്ധതി നടപ്പാക്കാന്‍ ഫിഷറീസ് വകുപ്പ് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുവദിച്ചത് വെറും 50 ലക്ഷം രൂപയാണ്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായ നീണ്ടക്കരയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ശുചിത്വ സാഗരം പദ്ധതി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള പണം നല്‍കണമെന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നത്.
ചില തുറമുഖങ്ങള്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കില്ല. അതിനാല്‍ എല്ലായിടത്തും ഈ പദ്ധതി നടപ്പിലാക്കാനും കഴിയില്ല. പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ പദ്ധതിയിടുന്നുവെന്നും ഉടന്‍ തന്നെ ഒരു ഏകദേശ പദ്ധതി കൊണ്ടുവരുമെന്നും ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2030 ഓടെ കടലില്‍ തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇരട്ടിയാകുമെന്നാണ് യു.എന്നിന്റെ പഠനം റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും 23 മുതല്‍ 37 ദശലക്ഷം മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാകുന്നതോടെ 2040 ആകുമ്പോഴേക്കും ഇത് മൂന്നിരട്ടിയാകും.