കോഴിക്കോട് ട്രെയിന്‍ ആക്രമണം; മാവോയിസ്റ്റ്, ഭീകരവാദ ആക്രമണമെന്ന് സംശയം

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ കോച്ചില്‍ പെട്രോള്‍ ഒഴിച്ചു തീയിട്ട സംഭവം ആസൂത്രിതമെന്ന നിഗമനത്തില്‍ പൊലീസ്. സംഭവത്തില്‍ മാവോയിസ്റ്റ്, ഭീകരവാദ ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചു. ഫൊറന്‍സിക്, ഫിംഗര്‍ പ്രിന്റ് പരിശോധന പൂര്‍ത്തിയായി.

അതേ സമയം ഉത്തര്‍പ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണു പ്രാഥമിക നിഗമനം. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്. സ്ഥലപ്പേരുകളാണ് കുറിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കില്‍ കുറിച്ചിട്ടുണ്ട്. തിരുവനന്തപുരം, കഴക്കൂട്ടം, ചിറയിന്‍കീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്.

ഇംഗ്ലിഷില്‍ എസ് എന്ന രീതിയില്‍ വലുതായി എഴുതിയിട്ടുണ്ട്. ചില കണക്കുകളും കുറിച്ചിട്ടുണ്ട്. പല തീയതികളും റെയില്‍വേ സ്റ്റേഷനുകളുടെ പേരുമുണ്ട്. ഇതുകൂടാതെ ബാഗില്‍നിന്ന് മൊബൈല്‍ ഫോണ്‍, കണ്ണട, പഴ്‌സ്, ബ്രൗണ്‍ നിറമുള്ള ടീഷര്‍ട്ട്, ഒരു ട്രാക്ക് പാന്റ്, ഓവര്‍കോട്ട്, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്‌സ്, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ഒരു കുപ്പി പെട്രോള്‍, ഒരു സ്റ്റിക്കി നോട്ട്, കുറച്ച് ആണികള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്.

ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു

ട്രാക്കില്‍നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഇവര്‍ ചികിത്സയിലാണ്.

Exit mobile version