കോവിഡ് ഒമിക്രോണ്‍ വ്യാപനം ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍; ജാഗ്രത വേണം: ലോകാരോഗ്യസംഘടന

കോവിഡ് ഒമിക്രോണ്‍ വ്യാപനം ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദമായ എക്‌സ്ബിബി 1.16 ആണ് രാജ്യത്ത് വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ലോകാരാഗ്യസംഘടന അറിയിച്ചു. കൂടുതല്‍ ജാഗ്രത വേണമെന്നും സാങ്കേതിക വിദഗ്ധ മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ധനവ് ഉണ്ടായി. എക്‌സ്ബിബി 1.16 വകഭേദമാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ശരാശരി മൂവായിരമായിരുന്ന കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 10,500 ആയി ഉയര്‍ന്നു. ഉപവകഭേദമായ എക്‌സ്ബിബി 1.16 നിലവില്‍ ലോകത്തിലെ 22 രാജ്യങ്ങളില്‍ വ്യാപിക്കുന്നുണ്ട്.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ പൂനെയിണ് എക്സ്ബിബി 1.16 വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. 48 മണിക്കൂറിന് മുകളില്‍ നീണ്ട് നില്‍ക്കുന്ന ശക്തമായ പനി, തൊണ്ട വേദന, ശരീര വേദന, തലവേദന എന്നിവയാണ് എക്സ്ബിബി1.16 ന്റെ ലക്ഷണങ്ങള്‍. ഈ രോഗികളില്‍ രുചിയും മണവും നഷ്ടപ്പെടുന്നതായി കാണാറില്ലെന്നും വിദഗ്ധര്‍ അറിയിച്ചു.

Exit mobile version