ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു; അടിയന്തര ഉത്തരവ് പുറത്തിറക്കി

ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിന്‍വലിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്.

കേസിലെ സെഷൻസ് കോടതി വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിൻവലിച്ചിട്ടില്ലെന്നാണു ഫൈസലിന്റെ ഹർജിയിലുള്ളത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്‍വി, കെ.ആർ.ശശിപ്രഭു എന്നിവർ ആവശ്യപ്പെട്ടു. തുടർന്നാണ് ഹർജി ഇന്നു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.ഹൈക്കോടതി സ്റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹർജി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഫൈസലും കോടതിയെ സമീപിച്ചത്. ഇവ ഒരുമിച്ചു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.

Exit mobile version