തൃപ്പൂണിത്തുറയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ്ഐ ജിമ്മിയെയാണ് സസ്പെൻഡ് ചെയ്തത്. എസ്.ഐയെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെയും നിയോഗിച്ചിട്ടുണ്ട്.
അശ്രദ്ധമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം സ്വദേശി മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 53 വയസായിരുന്നു. സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ഉടൻ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായി ഇരുചക്രവാഹനം ഓടിക്കുമ്പോൾ കൈകാണിച്ചിട്ടും നിർത്താത്തതിനെ തുടർന്നാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്. വാഹനം പിന്തുടർന്ന് പിടിച്ച മനോഹരനെ പൊലീസ് മർദ്ദിച്ചതായി നാട്ടുകാർ പറയുന്നു.
Discussion about this post