മൂന്നാം മുന്നണി രൂപീകരണം; മമത നവീന്‍ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തും

ഭുവനേശ്വര്‍: മൂന്നാം മുന്നണി രൂപീകരിക്കുന്നതിന് ശക്തിപകരാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായികുമായി കൂടികാഴ്ച നടത്തും. ഭുവനേശ്വറില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ മുന്നണി പ്രധാന ചര്‍ച്ചയാക്കാനാണ് നീക്കം.

മൂന്നാം മുന്നണി രൂപീകരണത്തില്‍ നവീന്‍ പട്നായികിന്റ തീരുമാനം നിര്‍ണായകമാകും. ഇന്നലെ വൈകുന്നേരമാണ് മമതാ ബാനര്‍ജി ഒഡിഷയില്‍ എത്തിയത്. ഇടത്- കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ഒരു സഖ്യവും 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഉണ്ടാകില്ലെന്ന് മമത ബാനര്‍ജി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

സമാന താത്പര്യമുള്ള രാഷ്ട്രീയ ജനകീയ മുന്നണി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസ് എങ്ങനെ ബിജെപിയെ നേരിടുമെന്ന് മമത ചോദിച്ചു. ഇത്തരം ധാരണകളുണ്ടാക്കിയ ഇടതുപാര്‍ട്ടികള്‍ക്കും ബിജെപിയെ പരാജയപ്പെടുത്താനാകുമോ എന്നും മമത ആഞ്ഞടിച്ചു.

Exit mobile version