ബ്രഹ്മപുരത്തെ മാലിന്യ നിര്‍മാര്‍ജനം അശാസ്ത്രീയം: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ നിര്‍മാര്‍ജന സംവിധാനത്തിന്റെ പ്രവര്‍ത്തനം അശാസ്ത്രീയമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. നഗരസഭ ആവശ്യമായ മുന്‍കരുതലുകള്‍ പാലിക്കാതെയാണ് കൊച്ചിയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയത്. തുറന്ന സ്ഥലങ്ങളിലാണ് വേര്‍തിരിക്കാത്ത മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 10നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രത്യേക സംഘം ബ്രഹ്മപുരം സന്ദര്‍ശിച്ചത്.

പ്ലാന്റിന് വേണ്ട മികച്ച രൂപകല്പനയില്ല. ടാറിട്ടതോ കല്ലുകള്‍ പാകിയതോ ആയ റോഡോ ഡ്രെയ്നേജോ ഇല്ല. 2016ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങള്‍ക്ക് അനുസൃതമായല്ല പ്രവര്‍ത്തനം. പരിശോധന നടക്കുന്നതിനിടയില്‍ പലയിടങ്ങളിലും തീയുണ്ടായിരുന്നു. മാലിന്യ നിക്ഷേപിക്കുന്നതിനായുള്ള അനുമതി പല തവണ പാന്റിന് നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എറണാകുളം ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരും പരിശോധനയ്ക്കുണ്ടായിരുന്നു. കരാര്‍ കമ്പനിയായ സോന്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് മാലിന്യം നീക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. 55 കോടി രൂപക്കായിരുന്നു മാലിന്യം കൈകാര്യം ചെയ്യാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. കാലാവധി ഈ വര്‍ഷം ഏപ്രില്‍ വരെയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version