ലൈഫ് മിഷന്‍ കോഴയിടപാട്: സി.എം രവീന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍

 

കൊച്ചി: ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെതിരായ മൊഴികള്‍ ഇഡിക്ക് ലഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും രവീന്ദ്രന്‍ പങ്കാളിയായിരുന്നുവെന്ന മൊഴികളും വിവരങ്ങളുമാണ് അന്വേഷണ സംഘത്തിന് കിട്ടിയത്.

രണ്ട് ദിവസം ഇരുപത് മണിക്കൂറില്‍ കൂടുതല്‍ സമയം ചോദ്യം ചെയ്തിരുന്നു. സ്വപ്‌നയും ലെഫ് മിഷന്‍ മുന്‍ സിഇഒ യു.വി.ജോസുമാണ് രവീന്ദ്രനെ കുരുക്കുന്ന പ്രധാന മൊഴികള്‍ നല്‍കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ചര്‍ച്ചകളിലും തീരുമാനങ്ങളിലും ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കാളിയായിരുന്നുവെന്നാണ് സ്വപ്ന നല്‍കിയ മൊഴി.

മേലുദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ചാണ് താന്‍ ധാരണാപത്രം ഒപ്പുവെച്ചതെന്നാണ് യു.വി.ജോസ് മൊഴി നല്‍കിയിരിക്കുന്നത്.2019 ഓഗസ്റ്റില്‍ തദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിലും സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചതെന്നും വ്യക്തമാക്കുന്നു.

രവീന്ദ്രന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന നിര്‍ണായക ഡിജിറ്റല്‍ തെളിവുകളും ഇഡി സമാഹരിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് ദിവസത്തെ ചോദ്യം ചെയ്യല്‍. തനിക്ക് പദ്ധതിയുമായി ബന്ധമില്ലെന്നും എം.ശിവശങ്കറും യു.വി.ജോസും ചേര്‍ന്നാണ് എല്ലാ തീരുമാനങ്ങളും എടുത്തത് എന്നായിരുന്നു രവീന്ദ്രന്റെ മൊഴി.

രവീന്ദ്രന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യല്‍. ഇതിന് വ്യക്തമായി മറുപടി നല്‍കാന്‍ രവീന്ദ്രന് സാധിച്ചിട്ടില്ല.

പദ്ധതിയുടെ വിവിധ ഘട്ടങ്ങളില്‍ ഇടപ്പെട്ട ഉദ്യോഗസ്ഥര്‍ വിദേശ വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴികളും ഇഡി അടുത്ത ദിവസങ്ങളില്‍ ശേഖരിക്കും. പലര്‍ക്കും നോട്ടിസ് നല്‍കി. കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരുകയാണ്.

Exit mobile version