എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിത ചന്ദ്രശേഖർ റാവു. അന്വേഷണത്തിന്റെ പേരിൽ വനിതകളെ ഭയപ്പെടുത്താനാണ് ശ്രമം. ‘സ്ത്രീ എന്ന നിലയിൽ തന്റെ അവകാശം മാനിക്കാൻ ഇഡി തയാറാകുന്നില്ല. അന്വേഷണം നേരിടാൻ താൻ തയാറാണെന്നും സത്യം തന്റെ കൂടെയാണെന്നും കവിത പറഞ്ഞു.
അതേസമയം, മദ്യനയ അഴിമതിക്കേസില്‍ ചോദ്യംചെയ്യലിനായി വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് നോട്ടിസ് നൽകിയെങ്കിലും കവിത ഹാജരായില്ല. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉള്ളതിനാൽ പറ്റില്ലെന്നും ശനിയാഴ്ച ഹാജരാകാമെന്നും അറിയിക്കുകയുമായിരുന്നു.
കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരുണിനൊപ്പം കവിതയെയും ചോദ്യം ചെയ്യാനാണ് നീക്കം. സ്വകാര്യ കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭമുണ്ടാക്കാന്‍ അവസരം നല്കുന്ന രീതിയില്‍ മദ്യനയം രൂപീകരിക്കാന്‍ കെ.കവിതയുള്‍പ്പെടുന്ന ‘സൗത്ത് ഗ്രൂപ്പ്’ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയെന്നതാണ് ഇഡിയുടെ ആരോപണം. കവിതയ്ക്കുവേണ്ടി ഈ ഇടപാടുകള്‍ നടത്തിയത് അരുണ്‍ രാമചന്ദ്ര പിള്ളയാണെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.
Discussion about this post