ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്ധര്‍, കെവി കാമത്ത്, നന്ദന്‍ നിലേകനി എന്നിവരടങ്ങിയ സമിതിയെ മുന്‍ ജഡ്ജി അഭയ് മനോഹര്‍ സപ്രെയാണ് നയിക്കുക.

സമിതിയില്‍ ഇന്‍ഫോസിസ് മുന്‍ സി ഇ ഒ നന്ദന്‍ നിലേകനിയേയും സുപ്രീം കോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെബി അന്വേഷണം 2 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ റിപ്പോര്‍ട്ട് സുപ്രീം കോടതി സമിതിക്ക് കൈമാറുകയും വേണം.ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിലെ ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. നിക്ഷേപകരുടെ പരിരക്ഷയ്ക്ക് സമിതിയെ നിയോഗിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രവും സെബിയും അറിയിച്ചിരുന്നു. എന്നാല്‍ സമിതിയില്‍ ഉള്‍പ്പെടുത്താനായി മുദ്രവെച്ച കവറില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ സുപ്രീം കോടതി തള്ളിയിരുന്നു.

അഭിഭാഷകരായ എംഎല്‍ ശര്‍മ്മ, വിശാല്‍ തിവാരി എന്നിവരാണ് ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂര്‍ നല്‍കിയ ഹര്‍ജിയും കോടതിയില്‍ എത്തിയിരുന്നു.

 

Exit mobile version