വിട, ഗോൾ വേട്ടക്കാരാ….

ഒരൊറ്റ ലോകകപ്പിലെ ഗോൾ വേട്ടകൊണ്ട് ഇതിഹാസമായിത്തീർന്ന ഫ്രഞ്ച് ഫുട്ബാളർ ജസ്റ്റ് ഫൊണ്ടെയ്ൻ ഇനി ഓർമ്മകളിൽ ഗോളടിക്കും

ആറു കളികള്‍, 13 ഗോളുകള്‍! ഫുട്ബോള്‍ ലോകകപ്പിന്‍റെ ചരിത്രം ചികയുമ്പോള്‍ കണ്ണിലുടക്കുന്ന അവിസ്മരണീയനേട്ടത്തിന്‍റെ ഉടമയാണ് ജസ്റ്റ് ഫൊണ്ടെയ്ന്‍. ഒരൊറ്റ ലോകകപ്പിലെ ഗോൾ വേട്ടകൊണ്ട് ഇതിഹാസമായിത്തീർന്ന ഫ്രഞ്ച് ഫുട്ബാളർ ജസ്റ്റ് ഫൊണ്ടെയ്ൻ ഇനി ഓർമ്മകളിൽ ഗോളടിക്കും. 89 വയസ് വരെ ജീവിച്ച താരത്തിന്റെ വേർപാട് ഇന്നലെ കുടുംബമാണ് പുറത്തുവിട്ടത്. 1958 ലോകകപ്പിൽ മാത്രം കളിച്ച് അതിലെ ആറു മത്സരങ്ങളിൽനിന്ന് 13 ഗോളുകൾ നേടിയതാണ് ഫൊണ്ടെയ്നെ അനശ്വരനാക്കിയത്. ഫൊണ്ടെയ്ന്റെ റെക്കാഡ് 54 കൊല്ലം പിന്നിട്ടിട്ടും തകർക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. സമീപഭാവിയിലെങ്ങും അതു തകരുമെന്നു കരുതാനും വയ്യ. 1954 സ്വിറ്റ്സര്‍ലന്‍ഡ് ലോകകപ്പില്‍ ഹംഗറിയുടെ സാന്‍റോര്‍ കോക്സിസ് 11 ഗോള്‍ നേടി വിസ്മയം തീര്‍ത്തിരുന്നു. അതിന്‍റെ അലയടങ്ങും മുമ്പാണ് ഫൊണ്ടെയ്ന്‍ പുതുചരിത്രമെഴുതിയത്.

ഫ്രാന്‍സിന്‍റെ ഫുട്ബോള്‍ ചരിത്രത്തില്‍ വമ്പനാണെങ്കിലും ഫൊണ്ടെയ്ന്‍ ജനിച്ചത് ഫ്രാന്‍സിലായിരുന്നില്ല. ജനനം 1933 ഓഗസ്റ്റ് 18ന് മൊറോക്കോയിലെ മറാക്കേഷില്‍. ഫ്രഞ്ചുകാരനായ പിതാവിന്‍റെയും സ്പെയിന്‍കാരിയായ മാതാവിന്‍റെയും മകന്‍. ഫ്രാന്‍സിനായി വിസ്മയം തീര്‍ത്ത ലോകകപ്പില്‍ ഇറങ്ങുമ്പോള്‍ 24 വയസ്സായിരുന്നു ഫൊണ്ടയെിന്‍റെ പ്രായം. ലോകകപ്പിനു ഫ്രാന്‍സ് നിരയില്‍ ഇറങ്ങുന്നതിനു മുമ്പ് ഇദ്ദേഹം കളിച്ചത് അഞ്ചേയഞ്ച് രാജ്യാന്തര മല്‍സരങ്ങള്‍ മാത്രം. 1953 ഡിസംബറില്‍ ലക്സംബര്‍ഗിനെതിരെ ലോകകപ്പ് യോഗ്യതാമല്‍സരത്തില്‍ ഹാട്രിക് നേടിയായിരുന്നു അരങ്ങേറ്റം. പക്ഷേ, പിന്നീട് മൂന്നു വര്‍ഷമാണ് അദ്ദേഹം ദേശീയ ടീമിനു പുറത്തിരുന്നത്. ദീര്‍ഘമായ ഇടവേളയ്ക്കുശേഷം ടീമിലെത്തിയ മുന്നേറ്റനിരതാരം ലോകകപ്പിന്‍റെ ചരിത്രത്തില്‍ സുവര്‍ണമുദ്ര ചാര്‍ത്തിയാണ് ആ സങ്കടം തീര്‍ക്കുന്നത്.

റെയ്മണ്ട് കോപ്പയെന്ന സമര്‍ഥനായ താരമായിരുന്നു കളത്തില്‍ ഫൊണ്ടെയ്നു കൂട്ടായിരുന്നത്. ഇരുവരുടേയും കൂട്ടുകെട്ട് എതിര്‍ ഗോള്‍കീപ്പര്‍മാര്‍ക്കു സൃഷ്ടിച്ച തലവേദന ചില്ലറയല്ല. മികച്ച ഫിനിഷറായ ഫൊണ്ടെയ്ന്‍ ഏത് ആംഗിളില്‍നിന്നും ഗോള്‍ വല ലക്ഷ്യമാക്കി പന്തു തൊടുക്കാന്‍ മിടുക്കനായിരുന്നു. ഇരുകാലുകളിലും കൊടുങ്കാറ്റ് ഒളിപ്പിച്ചിരുന്നയാള്‍. ഫ്രാന്‍സ് അന്ന് കളിച്ച ആറു മത്സരങ്ങളിലും ഫൊണ്ടെയ്ന്‍ ഗോള്‍ നേടിയിരുന്നു. ആദ്യകളിയില്‍ പാരഗ്വായ്ക്കെതിരെ ഹാട്രിക്. യൂഗോസ്ലാവിയ, സ്കോട്ലന്‍ഡ് ടീമുകളും ആ ബൂട്ടിന്‍റെ ചൂടറിഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലില്‍ വടക്കന്‍ അയര്‍ലന്‍ഡിനെതിരെ 40നു വിജയം കണ്ടപ്പോള്‍ ഫൊണ്ടെയ്ന്‍റെ വകയായിരുന്നു ഇരട്ടഗോളുകള്‍. സെമിഫൈനലിലാകട്ടെ, സാക്ഷാല്‍ ബ്രസീലിനെതിരെ. വാവ, ഗാരിഞ്ച, പെലെ, ദിദി, സാന്‍റോസ്… മഹാരഥډാരുടെ പെരുങ്കളിയാട്ടം! പ്രതീക്ഷിച്ചപോലെ, വിജയം ബ്രസീലിനു തന്നെ. അതും 52ന്. അവിടെയും ഒരു ഗോള്‍ ഫൊണ്ടെയ്നിന്‍റെ വകയായിരുന്നു.
രണ്ടാം സെമിയില്‍, ആതിഥേയരായ സ്വീഡനോടു തോറ്റ ജര്‍മനിയായിരുന്നു മൂന്നാം സ്ഥാന പോരാട്ടത്തില്‍ ഫ്രാന്‍സിന്‍റെ എതിരാളികള്‍. ലൂസേഴ്സ് ഫൈനലിലിറങ്ങുമ്പോള്‍ ഫൊണ്ടെയ്ന്‍റെ പേരിലുണ്ടായിരുന്നത് ഒന്‍പതു ഗോളുകള്‍. കോക്സിസിനെക്കാള്‍ രണ്ടു ഗോള്‍ കുറവ്. പക്ഷെ, നാലു ഗോളുകള്‍ ജര്‍മന്‍ വലയിലെത്തിച്ച് ഫൊണ്ടെയ്ന്‍ വിസ്മയം തീര്‍ത്തു.

അന്ന് ഗോള്‍ഡന്‍ ബൂട്ടിന്‍റെ ബഹുമതിത്തിളക്കമില്ലാതിരുന്നതിനാല്‍ ഫൊണ്ടെയ്ന്‍ അത്രയങ്ങ് ആഘോഷിക്കപ്പെട്ടിരുന്നില്ല. പക്ഷെ, 40 വര്‍ഷത്തിനുശേഷം ഇംഗ്ലിഷ് ഫുട്ബോള്‍ ഇതിഹാസം ഗാരി ലിനേക്കര്‍, ഫൊണ്ടെയ്ന്‍റെ ആ മായികനേട്ടത്തെ ഗേള്‍ഡന്‍ ബൂട്ട് നല്‍കി ആദരിച്ചു. സഹതാരത്തോടു കടം വാങ്ങിയ ബൂട്ട് ഉപയോഗിച്ചാണു ഫൊണ്ടെയ്ന്‍ കളിച്ചതെന്ന് അക്കാലത്ത് ചില കളിയെഴുത്തുകാര്‍ കണ്ടെത്തിയിരുന്നു.

എന്തായാലും ഏറെ നാള്‍ നീണ്ടുനിന്നില്ല ഫൊണ്ടെയ്ന്‍റെ ഫുട്ബോള്‍ കരിയര്‍. 1960ല്‍ രണ്ടുവട്ടം കാലിനു പരുക്കേറ്റ താരം 1962-ല്‍ വിരമിച്ചു. പിന്നീട് അഞ്ചുവര്‍ഷത്തിനുശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയെങ്കിലും രണ്ടു കളികള്‍ കൂടിയേ കളിച്ചുള്ളൂ. ഫ്രാന്‍സിനായി 21 രാജ്യാന്തര മല്‍സരങ്ങളില്‍ 30 ഗോളുകളാണ് ഇദ്ദേഹത്തിന്‍റെ സമ്പാദ്യം. ഒരു കളിയില്‍ ശരാശരി ഒന്നര ഗോളുകള്‍.

ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ നാലാമനാണ് ഫൊണ്ടെയ്ന്‍. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ (16), ബ്രസീലിന്‍റെ റൊണാള്‍ഡോ (15), ജര്‍മനിയുടെ ഗെര്‍ഡ് മുള്ളര്‍ (14) എന്നിവരാണ് മുന്നില്‍. ഒന്നോര്‍ക്കണം; ഇവരെല്ലാം രണ്ടോ അതിലധികമോ ലോകകപ്പ് ടൂര്‍ണമെന്‍റുകളില്‍ കളിച്ചാണ് ഈ ഗോളുകളടിച്ചത്. അവിടെയാണ് ഒരേയൊരു ലോകകപ്പിലെ ആറു മല്‍സരങ്ങള്‍ കൊണ്ട് ഫൊണ്ടെയ്ന്‍ ഉയര്‍ന്നു നില്‍ക്കുന്നതും.

വിരമിച്ച ശേഷം മൊറോക്കോയുടെ പരിശീലകനെന്ന നിലയിലും മെച്ചപ്പെട്ട പ്രകടനമായിരുന്നു ഇദ്ദേഹത്തിന്‍റേത്. ലോകത്തിലെ മികച്ച 125 ഫുട്ബോള്‍ താരങ്ങളിലൊരാളായി പെലെ ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഫ്രാന്‍സിലെ അരനൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ ഫൊണ്ടെയ്നെ തിരഞ്ഞെടുത്തത് 2003ലാണ്.

1970ലെ മെക്സിക്കോ ലോകകപ്പില്‍ 10 ഗോള്‍ നേടിയ ജര്‍മന്‍ താരം ഗെര്‍ഡ് മുള്ളറാണ് ഒരൊറ്റ ലോകകപ്പിലെ ഗോള്‍ നേട്ടത്തിലെ മൂന്നാം സ്ഥാനക്കാരന്‍. രസകരമായ കാര്യം ഇതല്ല. ഈ മൂന്നു ഗോള്‍വേട്ടക്കാരുടെയും രാജ്യത്തിനായിരുന്നില്ല അക്കുറി ലോകകപ്പ് കിരീടം. പോര്‍ചുഗലിന്‍റെ ഇതിഹാസതാരം യൂസേബിയോയും ഗോള്‍ പട്ടികയിലുണ്ട്. 1966 ലോകകപ്പില്‍ യൂസേബിയോയുടെ പേരില്‍ കുറിക്കപ്പെട്ടത് ഒന്‍പതു ഗോളുകളാണ്. അവസാനത്തെ ഒന്‍പതു ലോകകപ്പുകളില്‍ ഒരു താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം ബ്രസീല്‍ താരം റൊണാള്‍ഡോ 2002 ല്‍ അടിച്ച എട്ടു ഗോളുകളാണ്. അതുകൊണ്ടുതന്നെയാണ് ഫൊണ്ടെയ്ന്‍റെ റെക്കോര്‍ഡ് അത്രവേഗമൊന്നും മറികടക്കപ്പെടില്ലെന്നു പറയാനാകുന്നതും. വരും കാലമെങ്കിലും ഫൊണ്ടെയ്ന്‍ കുറിച്ച 13 എന്ന മാന്ത്രികസംഖ്യ മായ്ച്ചുകളയാനാകുന്ന ജാലവിദ്യക്കാര്‍ കാൽപ്പന്ത് ലോകത്ത് ഉദിക്കുമോ എന്ന കാത്തിരിപ്പിലാണ് ലോകം.

Exit mobile version