നയന സൂര്യയുടെ മരണം; ഫോറന്‍സിക് സര്‍ജന്റെ മൊഴിയെടുക്കും

നയനയുടെ മരണകാരണം കഴുത്തിനേറ്റ പരിക്കാണ് എന്നാണ് ഫൊറന്‍സിക് ഡോക്ടര്‍ ശശികലയുടെ മൊഴി

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ അസ്വാഭാവിക മരണത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ശശികലയുടെ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. നയനയുടെ കഴുത്തിലുണ്ടായ പരിക്കില്‍ വ്യക്തത വരുത്താനാണ് ചോദ്യാവലി തയ്യാറാക്കി മൊഴിയെടുക്കുന്നത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.

നയനയുടെ മരണകാരണം കഴുത്തിനേറ്റ പരിക്കാണ് എന്നാണ് ഫൊറന്‍സിക് ഡോക്ടര്‍ ശശികലയുടെ മൊഴി. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന പുതപ്പുകൊണ്ട് സ്വയം മുറുക്കിയാലും ഉണ്ടാകുന്ന പരിക്കുകളുമാകാം എന്നാണ് ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. ആത്മഹത്യ സാധ്യത തള്ളിക്കളയാത്ത ഈ മൊഴി വിശദമായി ക്രൈം ബ്രാഞ്ച് പരിശോധിച്ചു. ചില വിദഗ്ദരില്‍ നിന്നും അഭിപ്രായം തേടി. കഴുത്തിലുള്ള മൂന്നു മുറിവുകളില്‍ മൂന്നാമത്തെ ക്ഷതത്തെ കുറിച്ചാണ് സംശയം ബാക്കി. ഇതിനായാണ് വീണ്ടും ഡോ.ശശികലയുടെ മൊഴിയെടുക്കുന്നത്. ഇതിനായി ഒരു ചോദ്യാവലി തന്നെ തയ്യാറാക്കിയിട്ടുണ്ട്.

ആന്തരികവായവങ്ങളുടെ രാസപരിശോധന ഫലവും ഈ ആഴ്ച ലഭിക്കും. ശാസ്ത്രീയഫലങ്ങളും മൊഴികളും വിദ്ഗദ സമിതിയെ രൂപീകരിച്ച് ക്രൈംബ്രാഞ്ച് അഭിപ്രായം തേടും. നയനയുടെ ചില സുഹൃത്തുക്കളുടെ മൊഴി ഇനി രേഖപ്പെടുത്താന്‍ ബാക്കിയുണ്ട്. 2019 ഫെബ്രുവരി 23ന് രാത്രിയിലാണ് നയനയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തിയത്. സാക്ഷികളെ ആല്‍ത്തറയിലെ വാടകവീട്ടിലെത്തിച്ച് രംഗം പുനരാവിഷ്‌ക്കരിക്കാനാണ് തീരുമാനം. നാല് സുഹൃത്തുക്കളും വീട്ടുടമയും ചേര്‍ന്നാണ് നയനയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ നല്‍കിയ മൊഴിയും സാഹചര്യവും തമ്മില്‍ യോജിക്കുന്നുണ്ടോയെന്നറിയാനാണ് പുനരാവിഷ്‌ക്കരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈം ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും.

Exit mobile version