പ്രതിരോധ ജാഥയ്ക്ക് മണല്‍ കടത്തുകാരനോട് പണം ആവശ്യപ്പെട്ട്‌ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി

ഫോണ്‍ സംഭാഷണത്തിന്റെ അവസാനംവരെ ഇരുവരും തമ്മിലുള്ള തര്‍ക്കമാണുള്ളത്. സഭ്യേതരമായ പദപ്രയോഗങ്ങളോടെയാണ് സംഭാഷണം അവസാനിക്കുന്നത്

പത്തനംതിട്ട: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പണം ആവശ്യപ്പെട്ട് മണല്‍കടത്തുകാരന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. പത്തനംതിട്ട പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. 3,000 രൂപ നല്‍കാമെന്ന് മണല്‍കടത്തുകാരന്‍ പറയുമ്പോള്‍ തന്റെ ദാനം വേണ്ടെന്നും 15,000 രൂപ വേണമെന്നും അരുണ്‍ ആവശ്യപ്പെടുന്നു.

മണല്‍ക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തനിക്ക് നേരിട്ട് അറിയാമെന്ന് അരുണ്‍ മാത്യു പറയുന്നു. പോലീസിന് പണം നല്‍കിയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. രാത്രി കാലങ്ങളില്‍ നദിയിലിറങ്ങി മണല്‍ വാരാന്‍ നിങ്ങളുടെ സംഘാംഗങ്ങള്‍ എത്തുമ്പോള്‍ തന്നെ തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും മണല്‍കടത്തുകാരനുമായുള്ള സംഭാഷണത്തിനിടെ അരുണ്‍ പറയുന്നു.

മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ ശകലമാണ് പുറത്തുവന്നത്. ഫോണ്‍ സംഭാഷണത്തിന്റെ അവസാനംവരെ ഇരുവരും തമ്മിലുള്ള തര്‍ക്കമാണുള്ളത്. സഭ്യേതരമായ പദപ്രയോഗങ്ങളോടെയാണ് സംഭാഷണം അവസാനിക്കുന്നത്. മണല്‍കടത്തുകാരന് മിസ്ഡ് കോള്‍ വന്നതനുസരിച്ച് തിരിച്ചുവിളിച്ചാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. പുറത്തുവന്ന സംഭാഷണം തന്റേതാണെന്നും മേഖലയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ശബ്ദരേഖ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതാണെന്നുമാണ് അരുണിന്റെ വിശദീകരണം.

Exit mobile version