ഇടതുകാലിന് ചികിത്സ തേടിയ സ്ത്രീയുടെ വലതു കാലിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട്ടെ നാഷണൽ ആശുപത്രിയിലെ ഡോ. പി ബഹിർഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫീസർക്ക് അഡീഷണൽ ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് മന്ത്രിയുടെ നിർദേശ പ്രകാരമാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിൽ ഡോക്ടർ തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ടെന്ന് ശസ്ത്രക്രിയക്ക് വിധേയയായ സജ്നയുടെ കുടുംബം ആരോപിക്കുന്നുണ്ട്. പരാതി നൽകിയ ദിവസത്തെ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ആശുപത്രി അധികൃതരെ ഉൾപ്പടെ വിളിച്ചുവരുത്തി തെളിവെടുക്കും. അതേസമയം ആശുപത്രിക്കെതിരായ പരാതിയിൽ ഓർത്തോ വിഭാഗം മേധാവി കൂടിയായ ഡോക്ടറെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായ ചികിത്സയ്ക്ക് നിസ്സാര വകുപ്പ് ചുമത്തിയാണ് നടക്കാവ് പൊലീസ് കേസെടുത്തത്.
കക്കോടി സ്വദേശിനിയായ സജ്‌ന (60)യാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. വാതിലിന് ഉള്ളിൽ കുടുങ്ങി കാലിന്റെ ഞരമ്പിന് തകരാർ സംഭവിച്ചതിനെ തുടർന്നാണ് സജ്‌ന ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെ കാലത്തെ ചികിത്സയ്ക്കു ശേഷമാണ് ഡോ. ബഹിർഷാൻ സജ്‌നയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കായി രോമം നീക്കി വൃത്തിയാക്കിയ ഇടതുകാലിന് പകരം രോമം കളയാത്ത വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കം വിട്ടപ്പോൾ കാൽ അനക്കാൻ പറ്റാതായതോടെയാണ് ഇടതു കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് തിരിച്ചറിയുന്നത്. ബന്ധുക്കൾ പരാതി പറഞ്ഞപ്പോളാണ് കാൽ മാറിയെന്ന കാര്യം ഡോക്ടർ അറിയുന്നത്.