പാസ്പോര്‍ട്ട് വെരിഫിക്കേഷന് പോയപ്പോള്‍ കൂട്ടനിലവിളി; മരിച്ചെന്നു കരുതിയ കുഞ്ഞിന് പുതുജീവന്‍ നല്‍കി പോലീസുകാരന്‍

മുഹമ്മദ് ഫാസില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കായി പോകവെയാണ് സമീപത്തെ വീട്ടില്‍ നിന്നും കൂട്ട കരച്ചിലും ബഹളവും കേട്ടത്

കണ്ണൂർ: ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് പുതുജീവന്‍ നല്‍കി കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ മുഹമ്മദ് ഫാസില്‍. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കായി പോകവെയാണ് സമീപത്തെ വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടെത്തിയ മുഹമ്മദ് ഫാസില്‍ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. കേരള പൊലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് മുഹമ്മദ് ഫാസില്‍. ഡ്യൂട്ടിക്കിടെ സമീപത്തെ വീട്ടില്‍ നിന്നും കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ ഫാസില്‍ കണ്ടത് നിശ്ചലമായി കിടക്കുന്ന കുഞ്ഞിനെയായിരുന്നു. കുട്ടി മരിച്ചെന്നു കരുതി എല്ലാവരും നിലവിളിക്കുകയായിരുന്നു. സമയം പാഴാക്കാതെ ഫാസില്‍ കുഞ്ഞിന് കൃത്രിമ ശ്വാസം അടക്കം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മയ്യില്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ഫാസില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കായി പോകവെയാണ് സമീപത്തെ വീട്ടില്‍ നിന്നും കൂട്ട കരച്ചിലും ബഹളവും കേട്ടത്. ശബ്ദം കേട്ട് വീട്ടിലേക്ക് കുതിച്ചെത്തിയ ഫാസില്‍ 9 മാസം പ്രായമായ കുട്ടി നിശ്ച്ചലമായി കിടക്കുന്നതും എല്ലാവരും കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന് കരുതി നിലവിളിക്കുന്നതുമാണ് കണ്ടത്. സന്ദര്‍ഭത്തില്‍ പതറാതെ ഉടന്‍ തന്നെ കുട്ടിക്ക് കൃത്രിമ ശ്വാസമടക്കമുള്ള പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഫൈസലിന് കഴിഞ്ഞു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച് കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്തിയ സഹപ്രവര്‍ത്തകന് അഭിനന്ദനങ്ങള്‍.

Exit mobile version