റഷ്യ – യുക്രെയ്ൻ അധിനിവേശ യുദ്ധത്തിന് ഇന്ന് ഒരാണ്ട്

തോറ്റവനും ജയിച്ചവനും ഒരു പോലെ തോൽക്കുന്ന, വേദനകൾ മാത്രം ബാക്കിയാകുന്ന ബുദ്ധിശൂന്യമായ നീക്കമാണ് ഓരോ യുദ്ധവുമെന്നു യുക്രെയ്ന്‍ യുദ്ധവും ലോകത്തോട് വിളിച്ച് പറയുന്നു.

യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം.തോറ്റവനും ജയിച്ചവനും ഒരു പോലെ തോൽക്കുന്ന, വേദനകൾ മാത്രം ബാക്കിയാകുന്ന ബുദ്ധിശൂന്യമായ നീക്കമാണ് ഓരോ യുദ്ധവുമെന്നു യുക്രെയ്ന്‍ യുദ്ധവും ലോകത്തോട് വിളിച്ച് പറയുന്നു.

വന്‍ സൈനിക ശക്തിയുടെ അഹംഭാവത്തോടെ യുക്രൈനെ അതിവേഗം കീഴടക്കാമെന്ന റഷ്യയുടെ പ്രതീക്ഷ തകിടം മറഞ്ഞ യുദ്ധത്തില്‍, യുക്രൈന്റെ നയതന്ത്ര നീക്കങ്ങളുടെ വിജയമാണു ലോകം കാണുന്നത്. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ഇന്നും ആവര്‍ത്തിക്കുകയാണ്.

രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാന്‍ പല ഭാഗത്തുനിന്നും ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും കാര്യമായ ഫലം കണ്ടില്ല. നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യര്‍ യുദ്ധത്തിന്റെ ഇരകളായി നരകിക്കുന്ന കാഴ്ചയാണു ലോകം കാണുന്നത്. മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത റഷ്യന്‍ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് കണക്ക്. യുക്രൈനില്‍ എണ്ണായിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു എന്നാണു കണക്ക്.

യുദ്ധത്തിൽ 7200 യുക്രെയ്ൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്നും ഇതിൽ നാനൂറിലധികം കുട്ടികളാണെന്നും ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പറയുന്നു. എന്നാൽ യുക്രെയ്ൻ സർക്കാരിന്റെ കണക്കുകൾ പ്രകാരം പതിനാറായിരം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇരുപക്ഷത്തുമായി പരുക്കേറ്റതും കൊല്ലപ്പെട്ടവരുമായ സൈനികരുടെ എണ്ണം മൂന്നു ലക്ഷം വരുമെന്നാണ് കണക്ക്. രണ്ടുലക്ഷത്തോളം റഷ്യൻ സൈനികർക്കു പരുക്കേറ്റപ്പോൾ അറുപതിനായിരം സൈനികർ കൊല്ലപെട്ടുവെന്നാണ് ബ്രട്ടീഷ് പ്രതിരോധ മന്ത്രാലയം നൽകുന്ന കണക്ക്. പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന കണക്കുകൾ അനുസരിച്ചു ഒരു ലക്ഷത്തോളം യുക്രൈൻ സൈനികർക്കു ജീവൻ നഷ്ടമായിട്ടുണ്ട്.

ഒരു കോടി നാല്പതു ലക്ഷം പേർ പലായനം ചെയ്‌തു. ഇതിൽ പകുതിപേരും അയൽ രാജ്യങ്ങളിൽ അഭയാർഥികളായി. ബാക്കിയുള്ളവർ നാട്ടിലേക്ക് മടങ്ങിയെങ്കിലും കിടപ്പാടം പോലും നഷ്ടപ്പെട്ടു ആഭ്യന്തര അഭയാർഥികളായി ദുരിത ജീവിതത്തിലാണവർ. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ചു യുദ്ധത്തിൽ തകർന്ന യുക്രെയ്ന്റെ അടിസ്ഥാന സൗകര്യങ്ങളുടെ മാത്രം നഷ്ടം ഏകദേശം 138 ബില്യൺ ഡോളർ വരും. റഷ്യക്ക് വാണിജ്യ വ്യവസായ രംഗത്തുൾപ്പെടെ നഷ്ടം 82 ബില്യൺ ഡോളർ ആണ്.

റഷ്യയുടെ ആക്രമണത്തോട് പിടിച്ചുനില്‍ക്കാന്‍ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എത്തിച്ചു നല്‍കിയ ആയുധങ്ങളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യൂറോപ്പില്‍ നിന്ന് യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വന്‍ ശേഖരമാണ്.

അമേരിക്ക മാത്രമല്ല 46 ലോകരാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ യുക്രൈന് ആയുധ സഹായം നല്‍കിയിട്ടുണ്ട്. ഒന്‍പതിനായിരം കോടി രൂപയുടെ ആയുധ സാമ്പത്തിക സഹായം ഇതിനകം യുക്രൈന് ലഭിച്ചു. ഇതിന്റെ ഇരട്ടിയോളം തുകയുടെ സഹായം വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. റഷ്യയുടെ എണ്ണ വിപണിക്കുമേല്‍ യൂറോപ്യന്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും അതിവേഗം അവസാനിപ്പിക്കാമെന്നു കരുതി റഷ്യ ആരംഭിച്ച അധിനിവേശ യുദ്ധത്തിന്റെ ഗതി മാറ്റിയിരിക്കയാണ്.

യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തോടായി നടത്തിയ അഭിസംബോധനയില്‍, യുക്രൈന്റെ മണ്ണില്‍ നടത്തിയ എല്ലാ ക്രൂരതകള്‍ക്കും റഷ്യയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നാണു പറയുന്നത്.

Exit mobile version