നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. വിസ്താരവുമായി മുന്നോട്ട് പോകാന്‍ പ്രോസിക്യൂഷന് അനുമതി നൽകി. സാക്ഷിവിസ്താരത്തിന് 30 പ്രവൃത്തി ദിനം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ സാക്ഷിവിസ്താരത്തിന്റെ പുരോഗതി വിലയിരുത്തിയാകും ഇക്കാര്യത്തിൽ തീരുമാനമെന്ന് കോടതി അറിയിച്ചു. കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നത് പിന്നീട് തീരുമാനിക്കാമെന്ന് കോടതി അറിയിച്ചു.
നടി മഞ്ജു വാരിയരെ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടൻ ദിലീപ് പ്രത്യേക സത്യവാങ്മൂലവും നൽകിയിരുന്നു. എന്നാല്‍, കേസിൽ ദിലീപിന്റെ പങ്കുതെളിയിക്കാൻ മഞ്ജു വാരിയരെ സാക്ഷിയായി വീണ്ടും വിസ്തരിക്കണമെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു.
അതിജീവിതയ്ക്കുവേണ്ടി ഹാജരായ മുന്‍ ഹൈക്കോടതി ജഡ്ജി ആർ.ബസന്താണ് വിഷയം കോടതിയിൽ ഉന്നയിച്ചത്. കേസിന്റെ വിചാരണ എത്രയും വേഗം പൂർത്തിയാകണമെന്ന് അതിജീവിത ആഗ്രഹിക്കുന്നുവെന്നും എന്നാൽ, അതിന്റെ പേരിൽ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് പ്രതി തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകരുതെന്നും ആർ.ബസന്ത് കോടതിയിൽ ആവശ്യപ്പെട്ടു. ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണു സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഹർജി മാർച്ച് 24ന് പരിഗണിക്കും.