അനിയന്ത്രിതമായ വേട്ട മൂലം ഇന്ത്യയില്‍ വംശനാശം സംഭവിച്ച ജീവിവര്‍ഗ്ഗമാണ് ചീറ്റപ്പുലികൾ. കഴിഞ്ഞ 74 വര്‍ഷങ്ങളായി ഇന്ത്യയില്‍ ഒരു ചീറ്റപ്പുലി പോലും ജീവിച്ചിരിപ്പില്ല എന്ന വസ്തുത വീണ്ടും ചര്‍ച്ചയായത് ഇന്ത്യയും നമീബിയയും തമ്മില്‍ അടുത്തിടെ ഒപ്പിട്ട കരാറിനെ തുടര്‍ന്നാണ്.
2022 ല്‍ ചീറ്റപ്പുലികളെ രാജ്യത്ത് എത്തിക്കുന്നതിനുള്ള ‘പ്രൊജക്റ്റ് ചീറ്റ’ കര്‍മപദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നൽകിയിരുന്നു. ഇതുപ്രകാരം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 50 ചീറ്റകളെ ഇന്ത്യയിലെത്തിക്കാൻ ആയിരുന്നു ധാരണ. നാല് ആണ്‍പുലികളെയും നാല് പെണ്‍പുലികളെയുമാണ് കരാറുപ്രകാരം ആദ്യഘട്ടത്തില്‍ രാജ്യത്ത് എത്തിച്ചത്. എന്നാല്‍ ഇനി വരുന്ന മാസങ്ങളില്‍ 14 മുതല്‍ 16 വരെ ചീറ്റകള്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. വന്യ ജീവി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും വേണ്ടി സര്‍ക്കാര്‍ വേണ്ട ശ്രമങ്ങള്‍ നടത്തുന്നെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ ഇന്ത്യയിൽ എത്തിച്ച ചീറ്റകളെ മധ്യപ്രദേശിലെ കുനോ-പല്‍പൂര്‍ ദേശീയ ഉദ്യാനത്തിലാണ് സംരക്ഷിച്ച് പോരുന്നത്. 748 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണ് കുനോ-പല്‍പൂര്‍ ദേശീയോദ്യാനം. അതേസമയം, മുഴുവന്‍ വനമേഖലയും 6,800 ചതുരശ്ര കിലോമീറ്ററാണ്. ആക്ഷന്‍ പ്ലാന്‍ പ്രകാരം ചീറ്റകള്‍ക്ക് ജീവിക്കാന്‍ പറ്റിയ ഏറ്റവും യോജിച്ച സ്ഥലമാണിത്. കുറഞ്ഞത് 21 ചീറ്റകളെങ്കിലും ഇവിടെ ജീവിക്കും. കുനോ-പല്‍പൂര്‍ ദേശീയോദ്യാനം പലപ്പോഴും വരണ്ടതാണ്. ഇവിടെ പരമാവധി താപനില 42.3 ഡിഗ്രി സെല്‍ഷ്യസ് ആണ്, കുറഞ്ഞ താപനില 6 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഒരു വര്‍ഷം ശരാശരി 760 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിക്കുന്നത്.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ഓടുന്ന മൃഗമാണ് ചീറ്റ. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ ചീറ്റയ്ക്ക് കഴിയും. വെറും 3 സെക്കന്‍ഡിനുള്ളില്‍, മണിക്കൂറില്‍ 97 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ചീറ്റയ്ക്ക് കഴിവുണ്ട്. ചെറിയ തലയും മെലിഞ്ഞ ശരീരവും നീണ്ട കാലുകളും അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ചീറ്റയെ സഹായിക്കുന്നു. ചീറ്റയുടെ പൂര്‍വ്വികന്‍ അമേരിക്കന്‍ പ്യൂമയാണെന്ന് വിശ്വസിക്കപ്പെടുന്നു. ലോകത്തില്‍, ചീറ്റകള്‍ വീണ്ടും വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. നാഷണല്‍ ജിയോഗ്രാഫിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ചീറ്റകള്‍ ചരിത്രത്തില്‍ രണ്ടുതവണ വംശനാശ ഭീഷണി നേരിട്ടിട്ടുണ്ട്.
ഏകദേശം ഒരു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ചീറ്റകള്‍ ധാരാളമായി കാണപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാലയളവില്‍ ചീറ്റകളുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചിരുന്നു. എന്നാല്‍, പ്രത്യുല്‍പാദനപരമായ ചില പ്രശ്നങ്ങള്‍ കാരണം ചീറ്റകളുടെ എണ്ണം പിന്നീട് കുറയുകയായിരുന്നു. അവസാന ഹിമയുഗം നടക്കുമ്പോള്‍ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ചീറ്റപ്പുലികളെ ഉന്മൂലനം ചെയ്യുന്ന സംഭവങ്ങളുണ്ടായി. ഇതിനുശേഷം, ചീറ്റകള്‍ ഏഷ്യയിലും ആഫ്രിക്കയിലും മാത്രം ഒതുക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനവും മനുഷ്യവേട്ടയും കാരണവുമാണ് ചീറ്റപ്പുലികള്‍ വംശനാശത്തിന്റെ വക്കിലെത്തിയത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലോകത്ത് ഒരു ലക്ഷത്തോളം ചീറ്റകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ എണ്ണായിരത്തില്‍ താഴെ ആഫ്രിക്കന്‍ ചീറ്റകളും ഇറാനില്‍ 50 ഏഷ്യന്‍ ചീറ്റകളും മാത്രമാണ് അവശേഷിക്കുന്നത്.
ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ ധാരാളമായി ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാൽ ഇന്ന് അവയ്ക്ക് വംശനാശം സംഭവിച്ചിട്ട് 7 പതിറ്റാണ്ടുകള്‍ പിന്നിടുന്നു. രാജാക്കന്മാരുടെ വേട്ടയാടലും തോല്‍ കച്ചവടവുമാണ് ഇന്ത്യയിൽ ചീറ്റകളുടെ എണ്ണം ക്രമാതീതമായി കുറയാൻ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്ത് ആദ്യമായി ചീറ്റപ്പുലികളെ വളര്‍ത്തുന്ന സമ്പ്രദായം ഇന്ത്യയിലാണ് ആരംഭിച്ചതെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരി ജഹാംഗീര്‍ ചീറ്റപ്പുലികളെ വളര്‍ത്താനും കൂട്ടിലാക്കാനും തുടങ്ങി. അക്ബറിന്റെ കാലത്തും പതിനായിരത്തിലധികം ചീറ്റകള്‍ ഉണ്ടായിരുന്നു. ഇതില്‍ ആയിരത്തോളം ചീറ്റപ്പുലികള്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തിലുണ്ടായിരുന്നു. ഒരു ഗവേഷണ പ്രകാരം, 1799 നും 1968 നും ഇടയില്‍, കുറഞ്ഞത് 230 ചീറ്റകളെങ്കിലും ഇന്ത്യയിലെ വനങ്ങളില്‍ ഉണ്ടായിരുന്നു. 1948-ലാണ് ചീറ്റയെ അവസാനമായി ഇന്ത്യയില്‍ കണ്ടത്. 1948-ല്‍ സര്‍ഗുജയിലെ മഹാരാജ രാമാനുജ് പ്രതാപ് സിംഗ് ദേവ് മൂന്ന് ചീറ്റകളെ വേട്ടയാടി. ഇവയായിരുന്നു ഇന്ത്യയിലെ അവസാനത്തെ ചീറ്റകള്‍. 1952-ല്‍ ഇന്ത്യ ചീറ്റകളുടെ വംശനാശം പ്രഖ്യാപിച്ചു.
Discussion about this post