സര്‍ക്കാര്‍ വിലക്കിയില്ലെങ്കില്‍ ഇത്രയും പേര്‍ ഡോക്യുമെന്ററി കാണില്ലായിരുന്നു: ശശി തരൂര്‍

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ അനില്‍ ആന്റണി രാജി വച്ചതിനെ സംബന്ധിച്ച് ചോദ്യങ്ങളോടു മറുപടി പറയുകയാണ് ശശി തരൂര്‍. ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട്.

പണ്ടു നടന്ന കാര്യങ്ങളെക്കുറിച്ചു മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നതില്‍ ഒരു കാര്യമില്ലെന്ന് തരൂര്‍ പറഞ്ഞു. അനില്‍ ആന്റണി മികച്ച ആശയങ്ങളുള്ള, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. രാജിയെക്കുറിച്ച് തന്നോട് ആലോചിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാന്‍ കഴിയില്ല.എന്നാല്‍ ഡോക്യുമെന്ററി നിരോധിച്ച കേന്ദ്ര നടപടിയോട് ഒരു തരത്തിലും യോജിക്കാനാവില്ല. അത് അഭിപ്രായ സ്വതന്ത്ര്യത്തെ ഇല്ലാതാക്കലാണ് ചെയ്തത്.

ബിബിസിക്ക് അവര്‍ കണ്ടെത്തിയ കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, നമുക്ക് അതു കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. സര്‍ക്കാര്‍ വിലക്കിയില്ലെങ്കില്‍ ഇത്രയും പേര്‍ ഡോക്യുമെന്ററി കാണില്ലായിരുന്നെന്ന് തരൂര്‍ പറഞ്ഞു.

Exit mobile version