തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും.ഒന്നാം പ്രതി ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കുറ്റപത്രം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വച്ച് ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കി നല്‍കുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 25ന് മരണത്തിന് കീഴടങ്ങി.
പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിന് ശേഷം ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. ഷാരോണിനെ വിളിച്ചു വരുത്തിയ ശേഷം കഷായത്തില്‍ കലര്‍ത്തിയ വിഷം നല്‍കി. ഇതിന് മുമ്പ് ഷാരോണിന്റെ കോളജില്‍ പോയി മടങ്ങിയ വരുന്ന വഴിയും ജൂസില്‍ പാരസറ്റമോള്‍ കലത്തി ഗ്രീഷ്മ നല്‍കിയിരുന്നു. അന്നും അസ്വസ്ഥകളെ തുടര്‍ന്ന് ആശുപത്രിയിലായ ഷാരോണ്‍ രക്ഷപ്പെട്ടു.
ഇതിന് ശേഷമാണ് വിഷം നല്‍കാന്‍ തീരുമാനിച്ചത്. മുമ്പും ജൂസ് ചലഞ്ച് നടത്തിട്ടുള്ളതിനാല്‍ അനുനയത്തില്‍ ഗ്രീഷ്മ കഷായവും കുടിപ്പിക്കുകയായിരുന്നു. അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു.കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കാര്‍പ്പിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ ചെന്നതെന്ന് ഫൊറന്‍സിക് ഡോക്ടറുടെ മൊഴി നിര്‍ണായകമായി. വിഷം നല്‍കിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പില്‍ കണ്ടെടുക്കുകയും ചെയ്തു. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നല്‍കുന്നത്.ഷാരോണ്‍ കേസിന്റെ വിചാരണ കേരളത്തില്‍ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറ്റപത്രം നല്‍കുന്നത്.