മറ്റൊരു ലിഫ്റ്റിലൂടെ പ്രവീണ്‍ റാണ രക്ഷപ്പെട്ടു; ഫ്‌ലാറ്റിലുണ്ടായിരുന്ന വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പുകേസ് പ്രതിയായ പ്രവീണ്‍ റാണ പോലീസിനെ പറ്റിച്ച് കൊച്ചി കലൂരിലെ ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. പോലീസെത്തുമ്പോള്‍ റാണ ഫ്‌ളാറ്റിലുണ്ടായിരുന്നു. പരിശോധനകള്‍ക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോഴാണ് റാണ മറ്റൊരു ലിഫ്റ്റില്‍ കൂടി രക്ഷപെടുകയാണ് ഉണ്ടായത്.ഫ്‌ലാറ്റിലുണ്ടായിരുന്ന രണ്ട് കാറുകളടക്കം നാല് വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.് പ്രവീണ്‍ റാണയ്ക്കായി തിരച്ചില്‍ തുടരുന്നു.

പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് ഇയാള്‍ തുടങ്ങുന്നത്.തൃശൂര്‍, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. 22 കേസുകളില്‍ പ്രതിയാണ് ഇയാള്‍. പ്രവീണ്‍ റാണ, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

‘സേഫ് ആന്റ് സ്ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാല്‍പ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിഞ്ഞാല്‍ മുതലും തിരികെ കൊടുക്കുമെന്ന രീതിയിലാണ് ഇയാള്‍ നിക്ഷേപകരെ വീഴ്ത്തുന്നത്.

Exit mobile version