ഇരുപതുകാരിയെ കാറിടിച്ചു വീഴ്ത്തി വലിച്ചിഴച്ച സംഭവത്തിൽ വധശിക്ഷ നൽകണം: കെജ്രിവാൾ

അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന് വിശേഷിപ്പിച്ച കെജ്രിവാൾ പ്രതികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഇരുപതുകാരിയെ കാറിടിച്ച് വീഴ്ത്തിയശേഷം കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന് വിശേഷിപ്പിച്ച കെജ്രിവാൾ പ്രതികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. പുതുവത്സര രാവിലാണ് സ്ത്രീയുടെ നഗ്നശരീരം റോഡിൽ കണ്ടെത്തിയത്. ഇവരെ ഇടിച്ചുവീഴ്ത്തിയ കാറിലുണ്ടായിരുന്ന അഞ്ച് പേരെ പിന്നീട് അറസ്റ്റ് ചെയ്തു.

“ആ പെൺകുട്ടിക്ക് സംഭവിച്ചത് തികച്ചും ലജ്ജാകരമാണ്. കുറ്റവാളികൾക്ക് സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ നൽകണം. അവരെ തൂക്കിക്കൊല്ലണം,” കെജ്രിവാൾ പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിത്. ഈ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും കെജ്രിവാൾ പറഞ്ഞു.

ഡൽഹിയിലെ സുൽത്താൻപുരിയിലാണ് അപകടമുണ്ടായത്. പുതുവത്സര ദിനത്തിലാണ് 20 കാരിയായ യുവതിയെ കാറിടിച്ച് കിലോമീറ്ററുകളോളം വലിച്ചിഴച്ചത്. കാറിനിടയിൽ കുരുങ്ങിയ യുവതിയെ പ്രതികൾ ഒന്നര മണിക്കൂറോളം വലിച്ചിഴച്ചെന്നാണ് റിപ്പോർട്ട്.

Exit mobile version