നൂറ്റാണ്ടിന്റെ ഇതിഹാസ താരം പെലെ വിടവാങ്ങി

കുടലിലെ അർബുദബാധയെത്തുടർന്ന് ദീർഘകാലമായി ചിതിസയിലായിരുന്നു

സാവോപോളോ: ഫുട്‌ബോള്‍ രാജാവ് പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കുടലിലെ അർബുദബാധയെത്തുടർന്ന് ദീർഘകാലമായി ചിതിസയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസത്തിലേറെയായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങളും താരത്തെ അലട്ടിയിരുന്നു. ലോകമെമ്പാടുമുള്ള കാൽപ്പന്തുകളി ആരാധകരുടെ ഹൃദയം കവർന്ന താരമാണ് പെലെ. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി പെലെ ചരിത്രം കുറിച്ചു. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളാണ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോൾ താരവും പെലെയാണ്.

ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും പെലെയാണ്. നൂറ്റാണ്ടിന്റെ താരമായി ഫിഫ അദ്ദേഹത്തെ ആദരിച്ചിരുന്നു. 1961 ൽ ബ്രസീൽ പെലെയെ ദേശീയ സ്വത്തായി പ്രഖ്യാപിച്ചിരുന്നു. 1940 ഒക്ടോബർ 23ന് ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെയുടെ ജനനം. എഡ്‌സൺ അറാന്റെസ് ദൊ നാസിമെന്റോ എന്നാണ് മുഴുവൻ പേര്. അച്ഛൻ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ. സെലെസ്‌റ്റേ അരാന്റസ് ആണ് അമ്മ.

1956ൽ 15-ാം വയസിൽ ബ്രസീലിന്റെ പ്രശസ്ത ഫുട്‌ബോൾ ക്ലബ്ബ് സാന്റോസിലൂടെയാണ് പെലെ ഫുട്‌ബോൾ കരിയറിന് തുടക്കമിടുന്നത്. 1956 സെപ്റ്റംബർ ഏഴിന് കൊറിന്ത്യൻസിനെതിരെയായിരുന്നു സാന്റോസ് സീനിയർ ടീമിലെ ആദ്യ കളി. പതിനാറാം വയസ്സിൽ ബ്രസീൽ ദേശീയ ടീമിനായി അരങ്ങേറി. 1957 ജൂലായ് ഏഴിന് അർജന്റീനയ്‌ക്കെതിരെയായിരുന്നു മത്സരം. 16 വർഷവും ഒമ്പത് മാസവുമായിരുന്നു പ്രായം. ആദ്യ മത്സരത്തിൽ തന്നെ പെലെ ഗോൾ നേടി.

1958ൽ പെലെ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു. സെമിയിൽ ഫ്രാൻസിനെതിരേ ഹാട്രിക്ക് നേടി പെലെ വരവറിയിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും പെലെയ്ക്ക് സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോൾ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകർത്ത് ബ്രസീൽ കിരീടവും നേടി. നാലു മത്സരങ്ങളിൽ ആറു ഗോളുകൾ നേടിയ പെലെയെ ടൂർണമെന്റിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്തിരുന്നു.

ലോകത്തെ എക്കാലത്തെയും മികച്ച ടീമുകളിൽ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. നാലു ലോകകപ്പുകളിലാണ് പെലെ ബ്രസീലിനായി കളിച്ചത്. 1958, 1962, 1966, 1970 ലോകകപ്പുകളിൽ. 1962 ലും പെലെയുടെ ബ്രസീൽ കിരീടം നേടി. 1970 ലോകകപ്പിൽ പെലെ ഗോൾഡൻ ബോളും സ്വന്തമാക്കി.

അന്താരാഷ്ട്ര കരിയറിൽ മഞ്ഞപ്പടയ്ക്കു വേണ്ടി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടി. 1977 ഒക്ടോബർ ഒന്നിന് ഫുട്‌ബോളിൽ നിന്നും വിരമിച്ചു. ന്യൂയോർക്ക് കോസ്‌മോസും സാന്റോസും തമ്മിലുള്ള കളിയായിരുന്നു പ്രൊഫഷണൽ കരിയറിലെ അവസാന മത്സരം. ഫിഫ പ്ലെയർ ഓഫ് ദ സെഞ്ചുറി, ഫിഫ ഓർഡർ ഓഫ് മെറിറ്റ്: 2004, ഐഒസി അത്‌ലറ്റ് ഓഫ് ദി ഇയർ, സൗത്ത് അമേരിക്കൻ ഫുട്‌ബോളർ തുടങ്ങിയ ബഹുമതികളും പെലെയ്ക്ക് ലഭിച്ചിട്ടുണ്ട്.

Exit mobile version