ബോണ്ട് തുക നല്‍കാതെ സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന് സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂള്‍; ജോലി നഷ്ടമായി ആദിവാസി യുവതി

അട്ടപ്പാടി: പാലക്കാട് സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളിന്റെ പിടിവാശി മൂലം അട്ടപ്പാടിയിലെ ആദിവാസി യുവതിക്ക് നഷ്ടമായത് സ്വപ്ന ജോലി. പാതിവഴിയില്‍ പഠനം നിര്‍ത്തിയ ആരതിക്ക് നഴ്‌സിങ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് നല്‍കിയിരുന്നില്ല. ഇതോടെ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലിക്കായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളൊന്നും ഹാജരാക്കാനായില്ല. ഷോളയൂര്‍ കാരയൂരിലെ ആരതി. 2015ലാണ് പാലക്കാട് ഗവ. നഴ്‌സിങ് സ്‌കൂളില്‍ ജനറല്‍ നഴ്‌സിങ്ങിന് ചേര്‍ന്നത്. ആറ് മാസത്തിന് ശേഷം പഠനം നിര്‍ത്തി. ഭിന്നശേഷിക്കാരനായ മകന് അസുഖം ബാധിച്ചതോടെയാണ് പഠനം മുടങ്ങിയത്. അഞ്ചുവര്‍ഷത്തിനിപ്പുറം മറ്റൊരു ജോലിക്ക് തയ്യാറെടുത്തത്.

നഴ്‌സിങ് കോളേജില്‍ ബോണ്ട് വച്ചതിനാല്‍ 50,000 രൂപ നല്‍കാതെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കില്ലെന്ന് ആരതി പഠിച്ച സര്‍ക്കാര്‍ സ്ഥാപനം നിലപാടെടുത്തു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നിബന്ധന, ഒരു പാവപ്പെട്ട, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ സ്വപ്ന ജോലിക്ക് വിലങ്ങു തടിയാവുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ നഴ്‌സിങ് സ്‌കൂളിലെ ലോക്കറില്‍ വച്ചാല്‍ ഒരു നിബന്ധന പാലിച്ചെന്നു പറയാം. പക്ഷേ, അത് ആരതിക്ക് നല്‍കിയിരുന്നെങ്കില്‍ ഇന്ന് യുവതിക്കൊരു ജോലി കിട്ടിയേനെ.

 

Exit mobile version