സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം. കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി നാല് യുവാക്കള്‍ അപകടത്തില് മരിച്ചു. കണ്ണൂരില്‍ ബൈക്ക് മറിഞ്ഞ് യുവതിയും ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് പത്തൊമ്പതുകാരനും മരിച്ചു.

കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കില്‍ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കള്‍ മരിച്ചത്. കുണ്ടറ നാന്തിരിക്കല്‍ സ്വദേശി ജോബിന്‍ ഡിക്രൂസ് (25),പേരയം മുളവന സ്വദേശി ആഗ്‌നല്‍ സ്ഫീഫന്‍ (25) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് വരികയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്.

കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കളും മരിച്ചു. കോഴിക്കോട് – കൊയിലാണ്ടി ദേശീയപാതയില്‍ കാട്ടിലപ്പീടികയിലാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിന്‍ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് തിരികെ പോവുകയായിരുന്നു യുവാക്കള്‍.

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം വാളാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചോറ്റുപാറ പുത്തന്‍ വീട്ടില്‍ രാജന്റെ മകന്‍ വിഷ്ണു (19) ആണ് മരിച്ചത്. ആനവിലാസത്ത് നിന്നും ചോറ്റു പാറയിലേക്ക് വരുന്നതിനിടയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ച വിഷ്ണുവാണ് ജീപ്പ് ഒടിച്ചിരുന്നത് വാഗമറ്റത്തിനടുത്ത് വച്ച് ഡ്രൈവര്‍ മാറിക്കയറുന്നതിനിടെ വാഹനം 25 അടിയോളം താഴ്ചയുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റതിനെ വണ്ടിപ്പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു വഴിക്ക് മരിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

 

Exit mobile version