നിദ ഫാത്തിമയുടെ മരണം: കായിക ഫെഡറേഷനും കായികവകുപ്പും ഉത്തരവാദിത്തം പറയണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: നാഗ്പുരില്‍ ദേശീയ സൈക്കിള്‍ പോളോ ചമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ ആലപ്പുഴ സ്വദേശിനിയും പത്ത് വയസുകാരിയുമായ നിദ ഫാത്തിമയുടെ വിയോഗ വാര്‍ത്ത ദുഃഖകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോയ കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടെന്നത് യാഥാര്‍ഥ്യമാണ്. നിദ ഫാത്തിമയെ മരണത്തിലേക്ക് തള്ളി വിടാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും സതീശന്‍ പറഞ്ഞു.

കോടതി ഉത്തരവിലൂടെയാണ് നിദ ഉള്‍പ്പെടെയുള്ള കേരള ടീം അംഗങ്ങള്‍ നാഗ്പുരിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയത്. കോടതി വിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസ സൗകര്യമോ നല്‍കാന്‍ ദേശീയ ഫെഡറേഷന്‍ തയാറായില്ലെന്നും ടീം അംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയാളി താരങ്ങള്‍ നേരിട്ട അവഗണനയെ കുറിച്ച് സംസ്ഥാന കായിക വകുപ്പിലെയും സ്പോര്‍ട് കൗണ്‍സിലിലെയും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അറിവുണ്ടായിരുന്നിട്ടും പ്രശ്നത്തില്‍ ഇടപെടാനോ പകരം സംവിധാനങ്ങള്‍ ഒരുക്കാനോ ഇവരാരും തയാറായില്ല.

 

Exit mobile version