തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ വി.എസ് അച്യുതാനന്ദന് നിർദേശം നൽകിയ വിചാരണക്കോടതി ഉത്തരവിന് സ്റ്റേ. 2013 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വി.എസ് നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്ന കേസിലെ കീഴ്ക്കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തു. 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കീഴ്ക്കോടതി ഉത്തരവിട്ടത്.
സോളാർ കമ്പനിക്ക് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്നും സരിതാ നായരെ മുന്നിൽ നിർത്തി ഉമ്മൻ ചാണ്ടി കോടികളുടെ തട്ടിപ്പ് നടത്തിയെന്നും 2013 ജൂലൈ ആറിന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വി.എസ് പരാമർശിച്ചതിനെതിരെയായിരു ന്നു കേസ്. അച്യുതാനന്ദൻ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ കോടതിയിൽ തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. സബ് കോടതി മുതൽ സുപ്രീം കോടതി വരെ വിവിധ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയസമ്പന്നനായ വി.എസിന് ഇത് വൻ തിരിച്ചടിയായിരുന്നു.
വി.എസിനെ പിന്തുണയ്ക്കുന്നവരെയും വിധി പ്രതിരോധത്തിലാക്കിയിരുന്നു. വി.എസ് അസുഖബാധിതനായതിനാൽ കോടതിയിൽ നേരിട്ട് ഹാജരായി നിലപാട് അറിയിക്കാൻ കഴിഞ്ഞില്ല. അഭിമുഖത്തിന്റെ യഥാർത്ഥ പകർപ്പ് കോടതിയിൽ ഹാജരാക്കാൻ ഉമ്മൻ ചാണ്ടിക്കും സാധിച്ചില്ല. സാങ്കേതികമായ ഇത്തരം നിരവധി പ്രശ്നങ്ങള്‍ കോടതിയുടെ ശ്രദ്ധയിപ്പെടുത്തുന്നതിന് അഭിഭാഷകന് വീഴ്ചയുണ്ടായെ ന്നാണ് വർഷങ്ങളോളം വി.എസിനൊപ്പം വിവിധ കേസുകളുടെ പിന്നിൽ പ്രവർത്തിച്ചവർ വ്യക്തമാക്കുന്നത്. വി.എസിന് വേണ്ടി കേസുകള്‍ വാദിക്കുന്ന ചെറുന്നിയൂർ ശശിധരൻ നായരാണ് കേസിൽ ഹാജരായത്. 2014 ലാണ് ഉമ്മൻ ചാണ്ടി കേസ് ഫയൽ ചെയ്തത്. വർഷങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി വന്നത്.
https://youtu.be/tatAHFEfBsM
Discussion about this post