ശബരിമല തീര്‍ത്ഥാടകരുടെ വാഹനാപകടം: ഗുരുതര പരിക്കേറ്റ കുട്ടി മരിച്ചു

കോട്ടയം : ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്ത് വയസ്സുകാരി സംഘമിത്രയാണ് മരിച്ചത്. മൃതദേഹം ഇപ്പോള്‍ എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലാണ്. എരുമേലി കണ്ണിമലയില്‍ വച്ചാണ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. 21 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 17 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയില്‍ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ചെന്നൈ താംബരം സ്വദേശികളാണ് ഇവര്‍. കണ്ണിമല ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയര്‍ തകര്‍ത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റ കുറച്ച് പേര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും കുറച്ച് പേര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

 

Exit mobile version