തിരുവനന്തപുരം ∙ കേരളത്തിന് കേന്ദ്രത്തിൽനിന്ന് 780 കോടി രൂപ തന്നെയാണ് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കാനുള്ളതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മതിച്ചു. 4,466 കോടി രൂപയാണ് നഷ്ടപരിഹാരമായി കേന്ദ്രം തരാനുള്ളതെന്ന് കഴിഞ്ഞ ഒക്ടോബറിൽ നിയമസഭയിലും 1,548 കോടി ലഭിക്കാനുണ്ടെന്ന് കഴിഞ്ഞ മാസം 14ന് കേന്ദ്രമന്ത്രിക്കു നേരിട്ടു കൈമാറിയ കത്തിലും ബാലഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതെത്തുടർന്ന് കേരളത്തിന് 4,466 കോടി രൂപ നഷ്ടപരിഹാരം കിട്ടേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ലോക്സഭയിൽ ശശി തരൂർ എംപി ചൂണ്ടിക്കാട്ടി. എന്നാൽ, 780 കോടി രൂപ മാത്രമേ നൽകാനുള്ളൂ എന്നും ഓഡിറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇൗ തുക നൽകുമെന്നും മന്ത്രി നിർമല സീതാരാമൻ, തരൂരിനു മറുപടി നൽകി. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും വ്യത്യസ്ത കണക്കുകൾ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കെയാണ് 780 കോടി രൂപ തന്നെയാണ് കിട്ടാനുള്ളതെന്ന് മന്ത്രി ബാലഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.
https://youtu.be/jgjKDnPPM3A
എന്നാൽ, പ്രതിവർഷം 12,000 കോടി രൂപയുടെ കുറവാണ് ജി എസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായതെന്ന് ബാലഗോപാൽ പറഞ്ഞു. ഇതിനു പുറമേ സംസ്ഥാനത്തിനു നൽകുന്ന റവന്യു ഡെഫിസിറ്റ് ഗ്രാന്റിൽ ഈ വർഷം വന്ന കുറവ് ഏകദേശം 6,700 കോടി രൂപയാണ്.
ബജറ്റിനു പുറത്തുനിന്നു ധനം സമാഹരിച്ചു പ്രവർത്തിക്കുന്ന കിഫ്ബി, സാമൂഹിക സുരക്ഷാ പെൻഷൻ ബോർഡ് എന്നിവയുടെ ബാധ്യതകളും പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതോടെ 12,500 കോടി രൂപയുടെ അർഹമായ കടവും സംസ്ഥാനത്തിനു നിഷേധിക്കപ്പെട്ടു. ഇതിൽ ഈ വർഷം മാത്രം 3140 കോടിയാണു നഷ്ടമാകുന്നത്. അടുത്ത 3 വർഷം കൊണ്ട് ബാക്കി തുകയും കടപരിധിയിൽനിന്നു കുറയ്ക്കും. ആകെ 24,000 കോടി രൂപയുടെ വരുമാനമാണ് ഇൗ വർഷം സംസ്ഥാനത്തിനു കുറവു വന്നത്. ഈ സഞ്ചിതനഷ്ടം പരിഹരിക്കണം എന്നാണു കേരളം ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.