ഇന്ത്യ-ചൈന സംഘര്‍ഷം: ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് അമേരിക്ക, നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗണ്‍

ഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രതികരിച്ച് അമേരിക്ക. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗണ്‍ വ്യക്തമാക്കി. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും സൈനിക നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികള്‍ക്കും പങ്കാളികള്‍ക്കും എതിരായ ചൈനയുടെ പ്രകോപനം വര്‍ദ്ധിച്ചു വരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നുവെന്ന് പെന്റഗണ്‍ വാര്‍ത്തകാര്യ സെക്രട്ടറി പാറ്റ് റൈഡര്‍ പറഞ്ഞു. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടെന്നും പാറ്റ് റൈഡര്‍ വ്യക്തമാക്കി.

ഇതിനിടെ ചൈന അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം കൂട്ടാന്‍ നിര്‍ദേശം. ചൈന കൂടുതല്‍ ഹെലികോപ്റ്ററുകള്‍ മേഖലയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് നീരീക്ഷണം കൂട്ടാനുള്ള തീരുമാനം. അരുണാചല്‍ മേഖലയിലും ദെപ്‌സാങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തല്‍. കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കുള്ള നിര്‍ദേശം ഇന്ത്യ വീണ്ടും മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റേതായി പ്രചരിക്കുന്ന വിഡിയോ ഇപ്പോഴത്തേത് അല്ലെന്ന് സേന വൃത്തങ്ങള്‍ വ്യക്തമാക്കി. കൂടാതെ വിഷയം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നീക്കം ഉണ്ട്. വിഷയത്തില്‍ സഭ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും ഉണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് യോഗം വിളിച്ചത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം.

 

Exit mobile version