ഗവര്‍ണര്‍ വിഷയത്തിലെ നിലപാട് കൃത്യം, വീണ്ടും ലീഗിനെ പ്രശംസിച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗും ആര്‍ എസ് പിയും ശരിയായ നിലപാട് എടുത്തു. ഇതോടെയാണ് നിയമസഭയില്‍ യു ഡി എഫിന് ബില്ലിന് അനുകൂലമായ നിലപാടെടുക്കേണ്ടി വന്നത്.

മന്ത്രി അബ്ദുറഹിമാനെ അധിക്ഷേപിച്ച വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ ശക്തമായ നിലപാട് സ്വീകരിച്ചു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍ വെള്ളിയാഴ്ച്ച പറഞ്ഞത്.

ലീഗിനെ പുകഴ് ത്തിയുള്ള എം വി ഗോവിന്ദന്റെ പരാമര്‍ശങ്ങളില്‍ സി പി ഐ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വര്‍ഗീയ പാര്‍ട്ടിയല്ലെങ്കിലും എതിര്‍ ചേരിയിലുള്ള ലീഗിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി നടക്കുന്നത് അപക്വമായ ചര്‍ച്ചകളെന്നാണ് സി പി ഐ നിലപാട്. നിലവില്‍ എല്‍ ഡി എഫ് ഒരു പ്രതിസന്ധിയും നേരിടുന്നില്ല, പ്രശ്‌നങ്ങള്‍ പ്രതിപക്ഷത്തുമാണ്, ലീഗ് പി എഫ് ഐ പോലെ വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെങ്കിലും എതിര്‍ ചേരിയിലെ പാര്‍ട്ടിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആവശ്യവുമില്ലാത്ത നടപടിയെന്നാണ് സി പി ഐ കുറ്റപ്പെടുത്തല്‍. അതേസമയം യു ഡി എഫിലെ അസംതൃപ്തര്‍ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

 

Exit mobile version