ലീഗിന് അഭിനന്ദനം; തരൂരിനെ ഒപ്പം നിര്‍ത്തണമെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി

കൊച്ചി : സിപിഎമ്മിന്റെ പ്രശംസയില്‍ വീഴാതെ തക്ക മറുപടി നല്‍കിയ ലീഗിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ലീഗിന് അഭിനന്ദനം. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്ലിം ലീഗ് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങള്‍ക്ക് ലീഗ് മറുപടിയും നല്‍കിയിരുന്നു. ലീഗ് യുഡിഎഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ ഉടന്‍ തന്നെ സിപിഎമ്മിന് മറുപടി നല്‍കിയതിനെയും നേതാക്കള്‍ പ്രശംസിച്ചു.

അതേസമയം കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ വി ഡി സതീശന്‍ കടുത്ത വിമര്‍ശനമാണ് നേരിട്ടത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ പിന്തുണച്ചത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നിലപാടില്‍ വ്യക്തത വന്നില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെയും ഗവര്‍ണ്ണറെയും ഒരു പോലെ എതിര്‍ക്കണമെന്നും യോഗം വിലയിരുത്തി. ഇതിന് പുറമെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തില്‍ കെ സുധാകരനും യോഗത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്നു.

തരൂര്‍ വിഷയവും കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ചര്‍ച്ചയായി. തരൂരിനെ കൂടി ഉള്‍ക്കൊണ്ട് പ്രശ്‌നം പരിഹരിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പ് വിമര്‍ശിച്ചു. തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്നും യോഗം വിലയിരുത്തു. അതേസമയം പുസ്തക പ്രകാശനത്തില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ പി ജെ കുര്യനും യോഗത്തില്‍ വിമര്‍ശനമേല്‍ക്കേണ്ടി വന്നു.

 

Exit mobile version