ഗുജറാത്തില്‍ വിജയാഘോഷത്തിമിര്‍പ്പില്‍ ബി.ജെ.പി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ബിജെപി 156 സീറ്റിലും കോണ്‍ഗ്രസ് 16 സീറ്റിലും എഎപി 6 സീറ്റിലും ലീഡ് ചെയ്യുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി 156 സീറ്റിലും കോണ്‍ഗ്രസ് 16 സീറ്റിലും എഎപി 6 സീറ്റിലും ലീഡ് ചെയ്യുന്നു.

ഇത്തവണ 27 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയും കോണ്‍ഗ്രസും ഇവരെ വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടിയും മത്സര രംഗത്തുണ്ട്.ഏഴാം തവണയും വന്‍ഭൂരിപക്ഷത്തോടെ ബിജെപി ഗുജറാത്തില്‍ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലം.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 99 സീറ്റും കോണ്‍ഗ്രസ് 77 സീറ്റുമാണു നേടിയത്.ഡിസംബര്‍ ഒന്നിനും 5നും രണ്ടു ഘട്ടമായാണ് ഇത്തവണ 182 അംഗ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 63.14% പോളിങ് രേഖപ്പെടുത്തി.

https://youtu.be/PrUtNEx5ekA

2017ല്‍ 66.75% ആയിരുന്നു പോളിങ്. 788 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരംഗത്തുണ്ടായത്. 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിങ് രേഖപ്പെടുത്തി.

833 സ്ഥാനാര്‍ഥികളാണു രണ്ടാം ഘട്ടത്തില്‍ മത്സരിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി എന്നീ പ്രമുഖരുള്‍പ്പെടെ ജനവിധി തേടുന്നു.

തെരഞ്ഞെടുപ്പില്‍ 136 ജീവന്‍ പൊലിഞ്ഞ മോര്‍ബി തൂക്കുപാലം ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, ലഹരികടത്ത്, വിഷമദ്യദുരന്തം, കര്‍ഷക പ്രതിഷേധം എന്നിവയുള്‍പ്പെടെ ചര്‍ച്ചയായി.

2021 ലെ സൂറത്ത് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളി 27 സീറ്റുമായി മുഖ്യ പ്രതിപക്ഷ കക്ഷിയായതിന്റെ ആത്മവിശ്വാസത്തിലുള്ള എഎപി 180 സീറ്റുകളില്‍ മത്സരിക്കുന്നു.

ബിജെപി 182 സീറ്റുകളിലും എന്‍സിപിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് 179 സീറ്റുകളിലും മത്സരിക്കുന്നു. എന്‍സിപിയുടെ 2 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു.

Exit mobile version