ആദ്യ നിയമസഭാ സമ്മേളനം, ചരിത്രം കുറിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍

പാനലില്‍ മുഴുവന്‍ വനിതകളെയാണ് അദ്ദേഹം ഉള്‍പ്പെടുത്തിയത്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം പുതിയ മാറ്റങ്ങളോടെയാണ് തുടക്കമിട്ടത്. ചെയര്‍മാന്‍മാരുടെ പാനലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ചരിത്ര തീരുമാനവുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എത്തി.

ആദ്യ സമ്മേളനത്തില്‍ തന്നെ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകളെയാണ് അദ്ദേഹം ഉള്‍പ്പെടുത്തിയത്. യു. പ്രതിഭ, സി.കെ. ആശ , കെ.കെ. രമ എന്നിവരെയാണ് പാനലില്‍ ഉള്‍പ്പെടുത്തിയത്. പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതും സ്പീക്കര്‍ എ എന്‍ ഷംസീര്‍ തന്നെയാണ്.

https://youtu.be/SdEmp1YwEVI

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള ചുമതലയാണ് ഇനി ഇവര്‍ക്കാണ്.പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയാണ് സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ നടപടിക്രമങ്ങള്‍ നിയന്ത്രിക്കാനുള്ളവരെ തിരഞ്ഞെടുക്കാറുള്ളത്.

സാധാരണഗതിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയില്‍ ആദ്യമായാണ്.

സ്പീക്കറായതിനുശേഷമുള്ള ആദ്യ സമ്മേളനത്തില്‍ത്തന്നെ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ തീരുമാനമാണ് ഷംസീര്‍ കൈക്കൊണ്ടത്.കെ.കെ. രമ പാനലില്‍ ഉള്‍പ്പെട്ടത് അപ്രതീക്ഷിതമായി. ഇനി കെ.കെ. രമ ചെയറില്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് സംസാരിക്കേണ്ടി വന്നാല്‍ അദ്ദേഹവും സാര്‍ എന്ന് അഭിസംബോധന ചെയ്യേണ്ടി വരും.

Exit mobile version