വിദേശ വനിതയെ കൊലപെടുത്തിയ കേസ്; ജീവിക്കാന്‍ അനുവദിക്കണമെന്ന് പ്രതികള്‍

കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി മരുന്നു കൊടുത്ത് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്ന് കോടതി. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് കേസ് പരിഗണിച്ചത്. പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. നിങ്ങള്‍ ചെയ്ത കുറ്റത്തിന് തൂക്കുകയറാണ് ശിക്ഷയെന്ന് അറിയാമോയെന്ന് കോടതി പ്രതികളോട് ചോദിച്ചു.നമ്മുടെ രാജ്യത്ത് അതിഥിയായി വന്ന യുവതിയെയാണ് പ്രതികള്‍ ഹീനമായി കൊലപ്പെടുത്തിയത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ മാതൃകാപരമായ ശിക്ഷ നല്‍കണം.

https://youtu.be/SdEmp1YwEVI

നിങ്ങള്‍ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് പ്രതികളോട് കോടതി ചോദിച്ചു. ഞങ്ങള്‍ക്ക് ജീവിക്കണമെന്നായിരുന്നു പ്രതികളുടെ മറുപടി. പ്രായം കണക്കിലെടുത്ത് പരമാവധി ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും ഉയര്‍ന്ന ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.ആയുര്‍വേദ ചികിത്സക്കെത്തിയ ലാത്വിയന്‍ യുവതിയെ പോത്തന്‍കോട് നിന്ന് 2018 മാര്‍ച്ച് 14 നാണ് കാണാതായത്.

35 ദിവസം നടത്തിയ തിരച്ചിലിന് ശേഷം ജീര്‍ണിച്ച മൃതദേഹം കോവളത്തിനടുത്തെ പൊന്തക്കാട്ടില്‍ നിന്ന് കിട്ടി. സ്ത്രീയെ ഇവിടെയുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കൊണ്ടുവന്ന ശേഷം കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയതിന് അന്വേഷണ സംഘത്തെ ഇന്ന് ഡിജിപി ആദരിക്കുന്നുണ്ട്.18 സാഹചര്യത്തെളിവുകളും 30 സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.

Exit mobile version