പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് മേയര്‍ ബീന ഫിലിപ്പ്

റിജില്‍ തട്ടിയെടുത്തത് 12 കോടിയാണെന്ന് ബാങ്ക് പറയുന്നു

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ ബാങ്കിന്റേയും കോര്‍പറേഷന്റേയും കണക്കുകളില്‍ വ്യത്യാസം. 15 കോടി 24 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത് എന്നാണ് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചത്. അക്കൗണ്ടില്‍ നിന്ന് മുന്‍ മാനേജര്‍ റിജില്‍ തട്ടിയെടുത്തത് 12 കോടിയാണെന്ന് ബാങ്ക് പറയുന്നു.

ഇദ്ദേഹത്തിന്റെ അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് ആക്‌സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് 12 കോടി രൂപയാണ്. ആക്‌സിസ് ബാങ്കില്‍ റിജില്‍ ട്രേഡിങ് അക്കൗണ്ട് എടുത്തിരുന്നു.റിജില്‍ കോര്‍പറേഷന്റെ അക്കൗണ്ടിന് പുറമെ സ്വകാര്യ അക്കൗണ്ടുകളില്‍ നിന്നുള്ള പണവും തിരിമറി നടത്തിയതായി വിവരമുണ്ട്.

കൂടുതല്‍ പേരുടെ പണം പോയതായി പ്രാഥമിക അന്വേഷണത്തില്‍ നിന്ന് തെളിഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.റിജില്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇത് ശനിയാഴ്ച പരിഗണിക്കും. റിജില്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചനയെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബാങ്കില്‍ നിന്ന് പല ഘട്ടങ്ങളിലായാണ് റിജില്‍ പണം പിന്‍വലിച്ചത്. 2019 മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ ലിങ്ക് റോഡ് ശാഖയില്‍ റിജില്‍ ജോലി ചെയ്തിരുന്നു. പിന്നീടാണ് എരഞ്ഞിപ്പാലത്തേക്ക് പോയത്. അവിടെ നിന്നാണ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ലിങ്ക് റോഡ് ശാഖയിലെ പണം തിരിമറി നടത്തിയത്.

Exit mobile version