ബെംഗളൂരുവില്‍ സ്‌കൂള്‍ ബസില്‍ യുവതി ബലാത്സംഗത്തിനിരയായി, പ്രതി ഡ്രൈവര്‍

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതി ബലാത്സംഗത്തിനിരയായി. സ്‌കൂള്‍ ബസിനുള്ളില്‍വെച്ചാണ് ഡ്രൈവര്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം നിയന്ദനല്ലി ജങ്ഷനില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് സംഭവം. ബസ് നിര്‍ത്തി യുവതി ബസിനുള്ളില്‍ പ്രവേശിച്ചു. എന്നാല്‍ ബസ് നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് ബസിനുള്ളില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് മനസ്സിലായത്. കൈലാസഗിരിയിലെ മലൈ മഹാദേവര്‍ ക്ഷേത്രത്തിന് സമീപമുള്ള നാഗരഭാവി സര്‍വീസ് റോഡിലേക്ക് ഡ്രൈവര്‍ ബസോടിച്ചു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ബലാത്സംഗത്തിനിരയാക്കി.

യുവതി സംഭവം മകനെ അറിയിച്ചു. ബസിന്റെ ചിത്രം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മകന്‍ എത്തി ഡ്രൈവറുമായി മല്‍പ്പിടുത്തമുണ്ടായി. ഇതുകണ്ട ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി ബസ് ഡ്രൈവര്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. ഐപിസി 307, 376, 504, 506, 325, 354 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ശിവകുമാറിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബെംഗളുരുവില്‍ മലയാളി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു. ഇല്‌ക്ട്രോണിക് സിറ്റിയില്‍ വെച്ചാണ് ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായിരുന്ന 2 പ്രതികളില്‍ ഒരാളുടെ സുഹൃത്തായ യുവതിയാണ് പൊലീസ് പിടിയിലായത്. ഈ യുവതിയുടെ വീട്ടില്‍ വച്ചാണ് ബലാത്സംഗം നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെയാണ് യുവതിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

Exit mobile version