ഇന്ത്യന്‍ മഹാസമുദ്ര യോഗം; 19 രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് ചൈന, നിഷേധിച്ച് ഓസ്ട്രേലിയയും മാലിദ്വീപും

ചൈന-ഇന്ത്യന്‍ മഹാസമുദ്ര മേഖലാ ഫോറത്തിന്റെ വികസന സഹകരണവുമായി ബന്ധപ്പെട്ടാണ് യോഗം

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ 19 രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ചൈനയുടെ അവകാശവാദം ഓസ്ട്രേലിയയും മാലിദ്വീപും നിഷേധിച്ചു. ഇന്ത്യയെ ഒഴിവാക്കി നടന്ന യോഗത്തില്‍ ഓസ്ട്രേലിയയും മാലിദ്വീപും ഉള്‍പ്പടെ 19 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തുവെന്നായിരുന്നു ചൈന ഉന്നയിച്ച വാദം. ഓസ്ട്രേലിയയുടേയും മാലിദ്വീപിന്റേയും നിഷേധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഒഴിഞ്ഞു മാറി.

‘ചൈനയിലെ യോഗ്യതയുള്ള അധികാരികള്‍ സംഭവത്തെക്കുറിച്ച് വിശദമായ പത്രസമ്മേളനം നടത്തി. കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, അവരെ സമീപിക്കൂ’ ഓസ്‌ട്രേലിയയുടെയും മാലിദ്വീപിന്റെയും നിഷേധങ്ങളെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

https://youtu.be/VoaZ9_aVFPw

ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു സംഘടനയായ ചൈന ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് കോഓപ്പറേഷന്‍ ഏജന്‍സി ആണ് കൂടിക്കാഴ്ച്ച നടത്തിയത്. ചൈന-ഇന്ത്യന്‍ മഹാസമുദ്ര മേഖലാ ഫോറത്തിന്റെ വികസന സഹകരണവുമായി ബന്ധപ്പെട്ടാണ് യോഗം. ഈ മാസം 21നായിരുന്നു കൂടിക്കാഴ്ച്ച നടന്നത് തുടങ്ങിയ വിവരങ്ങളാണ് വാര്‍ത്താ കുറിപ്പിലൂടെ ചൈന പുറത്തുവിട്ടത്.

ഓസ്ട്രേലിയയ്ക്കും മാലിദ്വീപിനും പുറമെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, മ്യാന്‍മര്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, കെനിയ, മൊസാംബിക്, ടാന്‍സാനിയ, സീഷെല്‍സ്, മഡഗാസ്‌കര്‍, മൗറീഷ്യസ്, ജിബൂട്ടി എന്നിവയുള്‍പ്പെടെ 19 രാജ്യങ്ങളുടെ പ്രതിനിധികളും 3 അന്താരാഷ്ട്ര പ്രതിനിധികളും സംഘടനകള്‍ സന്നിഹിതരായിരുന്നുവെന്നും ചൈന അറിയിച്ചിരുന്നു.

ഇന്ത്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് ചൈനീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തുടര്‍ന്ന്, ഓസ്‌ട്രേലിയയും മാലിദ്വീപും യോഗത്തില്‍ ഔദ്യോഗിക പങ്കാളിത്തം നിഷേധിച്ചു. ‘മാധ്യമ റിപ്പോര്‍ട്ടിന് വിരുദ്ധമായി, ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ആരും കുന്‍മിംഗ് ചൈന-ഇന്ത്യന്‍ ഓഷ്യന്‍ ഫോറം ഓണ്‍ ഡെവലപ്‌മെന്റ് കോപ്പറേഷനില്‍ പങ്കെടുത്തില്ല’ ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരി ഒ’ഫാരെല്‍ ഞായറാഴ്ച ട്വീറ്റ് ചെയ്തു.

Exit mobile version