വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അടിച്ച് തകര്‍ത്ത് സമരക്കാര്‍; ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടി, തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: വിഴിഞ്ഞ് പൊലീസ് സ്റ്റേഷന്‍ പരിസരത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹം. കൂടുതല്‍ പൊലീസിനെ വിന്യസിച്ച് ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. സമീപ ജില്ലകളില്‍ നിന്ന് പൊലീസ് വിഴിഞ്ഞത്തെത്തും. തീരദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കുമായിരിക്കും ക്രമസമാധാന ചുമതല. അതേസമയം, സഭാപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള സമാധാന ചര്‍ച്ച തുടരുകയാണ്.

കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ വളഞ്ഞ സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. സംഘര്‍ഷത്തില്‍ 30 ലേറെ പൊലീസുകാര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സിറ്റിയില്‍ നിന്ന് കൂടുതല്‍ പൊലീസെത്തിയാണ് സമരക്കാരെ നിയന്ത്രിച്ചത്. കമ്മീഷണര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്തെത്തി. ഇപ്പോള്‍ സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും സമരക്കാര്‍ കെഎസ്ആര്‍ടിസി പരിസരത്തും ഹാര്‍ബറിലും കൂടി നില്‍ക്കുന്നതിലാണ് കൂടുതല്‍ പൊലീസിനെ വിന്യസിച്ച് ക്രമസമാധാനം പാലിക്കാനാണ് നിര്‍ദ്ദേശം.

 

Exit mobile version