വിഴിഞ്ഞം സംഘര്‍ഷം; ആര്‍ച്ച് ബിഷപ് ഒന്നാം പ്രതി

ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ഒന്നാം പ്രതി.സഹായമെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസ് ആണ് രണ്ടാം പ്രതി.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ഒന്നാം പ്രതി.സഹായമെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസ് ആണ് രണ്ടാം പ്രതി.

ഇവര്‍ അടക്കം 50 ഓളം വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി എഫ്‌ഐആറില്‍ പറയുന്നു. 2 ലക്ഷത്തില്‍ കൂടുതല്‍ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.

പ്രതിപ്പട്ടികയിലെ ഒന്നു മുതല്‍ 15 വരെയുള്ള വൈദികര്‍ സംഘര്‍ഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാല്‍ ഇവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും കണ്ടാലറിയാവുന്ന ആയിരത്തില്‍ കൂടുതല്‍ പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്‌തെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 96 പേരുടെ പ്രതിപ്പട്ടികയാണ് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുള്ളത്.നേരത്തേ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര അടക്കുള്ള വൈദികരെ പ്രതിചേര്‍ത്തിരുന്നു.

തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെ വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഒന്‍പത് കേസുകളും തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസും എടുത്തിരുന്നു. ലഭിക്കുന്ന പരാതികള്‍ പ്രകാരമാണ് കേസെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്.

Exit mobile version