ഖത്തറിലെ ഏഷ്യന്‍ വസന്തം

ഏഷ്യൻ ജീന്നുകളൊരുക്കിയ ഇന്ദ്രജാലത്തിൽ റൊസാരിയോയിലെ മിശിഹ അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് പോലും അടിതെറ്റി വീണു.

ഖത്തർ മരൂഭൂമിയിൽ നിധിതേടിയെത്തിയ വമ്പൻമാർ ഒന്നിന് പിന്നാലയൊന്നാകെ കാലിടറി വീഴുന്ന കാഴ്ച അമ്പരപ്പോടെയാണ് ഫുട്ബോൾ ലോകം വീക്ഷിച്ചത്. ഏഷ്യൻ ജീന്നുകളൊരുക്കിയ ഇന്ദ്രജാലത്തിൽ റൊസാരിയോയിലെ മിശിഹ അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് പോലും അടിതെറ്റി വീണു. തിടമ്പേറ്റിയ കൊമ്പനെ ഇത്തിരപ്പോന്നൊരു തോട്ടികാട്ടി വിരട്ടി മെരുക്കുകയായിരുന്നു ഏഷ്യൻ ടീമുകൾ.

ആ വാരിക്കുഴിയിൽ ടൂര്‍ണമെന്റ് ഫേവറൈറ്റുകളായ അര്‍ജന്റീനയും ജര്‍മനിയുമെല്ലാം മൂക്കും കുത്തി വീണുപോയി. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഖത്തറിന്റെ തോൽവി ചൂണ്ടിക്കാട്ടി ഏഷ്യൻമണ്ണ് ഏഷ്യൻ ടീമുകൾക്ക് രാശിയല്ലെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ സൌദി അറേബ്യ, ജപ്പാൻ, സൌത്ത് കൊറിയ, ഇറാൻ എന്നിവർ നെഞ്ചും വിരിച്ച് നിന്നു.

പോർക്കളത്തിൽ സമാനതകളില്ലാത്ത പ്രതിരോധം കാഴ്ച വച്ചാണ് ഇവർ ഖത്തറിലെത്തിയ ഏഷ്യൻ ആരാധകരുടെ ഹീറോകളായി മാറിയത്.
റെക്കോഡിന്റെ പിൻബലമോ, നേട്ടങ്ങളുടെ പാരമ്പര്യമോ ഇല്ലാതെ, കളിക്കരുത്ത് കൊണ്ട് നേടിയ വിജയമാണത്. 36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായി വന്ന അര്‍ജന്റീനയാണ് ആദ്യം ഏഷ്യന്‍ കരുത്തിനു മുന്നില്‍ അടിയറവ് പറഞ്ഞത്.

നീലപ്പടയെ സൊദി അറേബ്യ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞുമുറുക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സൊദി അര്‍ജന്റീനയെ പരാജയപ്പെടുത്തിയപ്പോള്‍ മെസി നേടിയ ഏക പെനാല്‍റ്റി ഗോള്‍ മാത്രമായിരുന്നു തെല്ലൊരു ആശ്വാസം പകർന്നത്. അര്‍ജന്റീനയുടെ ലജ്ജാവഹമായ തോൽവിക്ക് തൊട്ടടുത്ത ദിവസം ഏറെ സമാന സ്വഭാവത്തോടെയാണ് ജര്‍മനിയും പരാജയം ഏറ്റുവാങ്ങിയത്. ജപ്പാന്‍ എന്ന ഏഷ്യന്‍ രാജ്യമായിരുന്നു അവരുടെ അന്തകൻ. ഫുട്ബോളിലെ അക്കപ്പോരുകളെയെല്ലാം ജപ്പാന്‍ പിച്ചിച്ചീന്തിയെറിഞ്ഞു. ലോകകപ്പ് നേടുമെന്ന് ഏവരും കൊട്ടിഷോഷിച്ച ജര്‍മനി ജപ്പാന്റെ എണ്ണം തീര്‍ത്ത ഗോളുകളില്‍ നിലം പരിശായി.

വെറും ഭാഗ്യം കൊണ്ടു മാത്രമല്ല സൗദിയും ജപ്പാനും വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ പുറകില്‍ നിന്ന ശേഷം മികച്ച പോരാട്ടവീര്യം കാഴ്ചവച്ച് വിജയം അവര്‍ പിടിച്ചെടുക്കുകയായിരുന്നു. സൗത്ത് കൊറിയയുെ ഇറാനുമാണ് ഖത്തറില്‍ തിളങ്ങിയ മറ്റു ഏഷ്യന്‍ രാജ്യങ്ങൾ. ലാറ്റിനമേരിക്കന്‍ ഫുട്ബോൾ ചാമ്പ്യമാരായ, ഉറുഗ്യെയെ സമനിലയില്‍ സൗത്ത് കൊറിയ പിടിച്ചുകെട്ടി. ലൂയി സുവാരസും എഡിസണ്‍ കവാനിയും ഡാര്‍വ്വിന്‍ നൂനസിനെയും പോലുള്ള സൂപ്പര്‍ താരങ്ങള്‍ കൊറിയന്‍ പ്രതിരോധത്തില്‍ വിറങ്ങലിച്ചു നിന്നു.

ഇംഗ്ലണ്ടിനോട് രണ്ടിനെതിരെ 6 ഗോളുകള്‍ക്ക് ഇറാന്‍ മുട്ടുമടക്കിയെങ്കിലും രണ്ടാം മത്സരത്തില്‍ ശക്തമായി അവര്‍ തിരിച്ചുവന്നു. യൂറോപ്പിലെ മികച്ച ടീമായ വെയില്‍സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഇറാന്‍ മറിച്ചിട്ടത്. പ്രതിരോധത്തിനൊപ്പം ആക്രമണവും മൂര്‍ച്ച കൂട്ടിയാണ് രണ്ടാം മത്സരത്തില്‍ ഇറാന്‍ ഇറങ്ങിയത്. അതിന് ഫലമുണ്ടായി.

ഗ്രൂപ്പ് ബിയില്‍ 3 പോയിന്റുമായി ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ഇറാനുള്ളത്. ഖത്തര്‍ ലോകകപ്പില്‍ നി്ന്നു പുറത്താകുന്ന ആദ്യ ടീമും ഒരു എഷ്യന്‍ രാജ്യമായി എന്നത് ഖത്തറിലെ ഏഷ്യഴ വസന്തിന്റെ നിറം മങ്ങാനിടയാക്കി. ആതിഥേയരായ ഖത്തറാണ് ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് ലോകകപ്പില്‍ ആദ്യം പുറത്തായിരിക്കുന്നത്.

Exit mobile version