തലശ്ശേരി ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതികാരവും സംശയവുമെന്ന് റിമാന്റ് റിപ്പോര്‍ട്ട്

കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയാണ് പ്രധാന തെളിവ്

കണ്ണൂര്‍ : തലശ്ശേരി ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വില്‍പന ചോദ്യം ചെയ്തിനെ തുടര്‍ന്നുണ്ടായ പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോര്‍ട്ട്. കേസിലെ രണ്ടാം പ്രതി ജാക്‌സന്റെ വാഹനത്തില്‍ കഞ്ചാവുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു.

കൊല്ലപ്പെട്ട ഷമീറിന്റെ മകന്‍ ഷാബിലാണ് പൊലീസിനെ ഈ വിവരം അറിയിച്ചതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപ്പെടുത്താന്‍ മറ്റു കാരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടില്‍ വിശദീകരിക്കുന്നു.

കേസിലെ ഏഴ് പ്രതികളേയും തലശ്ശേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. പ്രതികളുമായി ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ നിർണ്ണായക തെളിവുകളാണ് പൊലീസ് കണ്ടെടുത്തത്. കൊലപ്പെടുത്തിയ ഷമീറിനെ മാത്രമേ തെളിവെടുക്കാന്‍ പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കിയുള്ളൂ.

ഷമീറിനെയും ഖാലിദിനെയും കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയാണ് പ്രധാന തെളിവ്. മൂന്നാം പ്രതി സന്ദീപിന്റെ കമ്പൗണ്ടര്‍ ഷോപ്പിനടുത്തുള്ള വീടിന് സമീപത്ത് നിന്നാണ് കത്തി കണ്ടെത്തിയത്. വീടിനടുത്തെ കുറ്റിക്കാട്ടില്‍ പേപ്പറില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കത്തി.

വീടിനടുത്ത് നിന്ന് അല്‍പം മാറി ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു ഓട്ടോറിക്ഷ. ആയുധവും ഓട്ടോറിക്ഷയും ഉപേക്ഷിച്ച് കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് സാഹസികമായി പാറായി ബാബുവിനെ കീഴ്‌പ്പെടുത്തിയത്. വളരെ ആസൂത്രിതമായ കൊലപാതകമാണ് തലശ്ശേരിയിലേതെന്നാണ് പൊലീസ് നിഗമനം.

Exit mobile version