തിരുവനന്തപുരത്ത് ഓട്ടോയില്‍ കയറ്റിയ ശേഷം നടന്ന പീഡനശ്രമം; പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് ആറ്റിങ്ങല്‍ കോടതി

തിരുവനന്തപുരം: പരിചയക്കാരിയായ സ്ത്രീയെ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി വീടിന് സമീപം എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി. പീഡന ശ്രമം നടത്തിയ പ്രതിക്ക് മൂന്ന് വര്‍ഷം തടവും 10000 രൂപ പിഴയും ശിക്ഷയുമാണ് കോടതി വിധിച്ചത്. തേക്കിന്‍കാട് സ്വദേശി രാജേഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് ശിക്ഷ വിധിച്ചത്.

2014 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മകന് വിദേശത്ത് പോകുന്നതിനുള്ള ആവശ്യത്തിനായി പണം കടം വാങ്ങി വരവെയാണ് പരിചയക്കാരനായ ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി അതിക്രമം കാട്ടിയത് എന്നാണ് പരാതി. തുടര്‍ന്ന് പരുക്കേറ്റ അതിജീവിതയെ മകനും സുഹൃത്തും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആറ്റിങ്ങല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം അനില്‍കുമാര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പതിനാല് സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം മുഹസിനാണ് ഹാജരായത്.

 

Exit mobile version