കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം പ്രതിസന്ധിയില്‍

വായ്പ വാഗ്ദാനം ചെയ്ത ഫ്രഞ്ച് വികസന ബാങ്ക് പദ്ധതിയില്‍ നിന്ന് പിന്മാറി

കൊച്ചി: കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം പ്രതിസന്ധിയില്‍.വായ്പ വാഗ്ദാനം ചെയ്ത ഫ്രഞ്ച് വികസന ബാങ്ക് പദ്ധതിയില്‍ നിന്ന് പിന്മാറി. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് നടപടി.നിര്‍മാണം മുടങ്ങില്ലെന്നും മറ്റൊരു ഏജന്‍സിയെ കണ്ടെത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് കൊച്ചിയില്‍ വച്ചാണ് മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രണ്ട് മാസം കഴിഞ്ഞപ്പോള്‍ പദ്ധതി തന്നെ അനിശ്ചിതത്തിലായിരിക്കുകയാണ്. കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ മെട്രോ നിര്‍മിക്കാന്‍ ഫ്രഞ്ച് വികസന ബാങ്കായ എഎഫ്ഡിയുടെ വായ്പയിലായിരുന്നു കെഎംആര്‍എല്ലിന്റെ പ്രതീക്ഷ.മെട്രോ ആദ്യഘട്ട നിര്‍മാണ എസ്റ്റിമേറ്റ് 5,181 കോടി രൂപയായിരുന്നു.

https://youtu.be/YCcfxujS1D0

എന്നാല്‍ 7,100 കോടി രൂപയ്ക്ക് ആണ് പണി പൂര്‍ത്തിയായത്. ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായാല്‍ 4.5 ലക്ഷം പേര്‍ ഓരോ ദിവസവും മെട്രോയില്‍ യാത്ര ചെയ്യുമെന്ന് കണക്കുകൂട്ടി.70,000 പേരാണ് നിലവിലെ പ്രതിദിന യാത്രക്കാര്‍. രണ്ടാംഘട്ട നിര്‍മാണത്തിന് കെഎംആര്‍എല്ലിന്റെ എസ്റ്റിമേറ്റ് 2,577 കോടി രൂപ. കേന്ദ്രസര്‍ക്കാര്‍ ഇത് 1,957 കോടി രൂപയായി വെട്ടിക്കുറിച്ചാണ് പദ്ധതിയ്ക്ക് അനുമതി നല്‍കിയത്.

എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 3,500 കോടി രൂപ വേണ്ടിവരുമെന്നാണ് എഎഫ്ഡിയുടെ വിലയിരുത്തല്‍. ആദ്യഘട്ട എസ്റ്റിമേറ്റ് വിലയിരുത്തലില്‍ പിഴച്ചതോടെ രണ്ടാംഘട്ടത്തില്‍ എഎഫ്ഡി സ്വന്തം നിലയ്ക്ക് ഏജന്‍സിയെ വച്ച് അന്വേഷണം നടത്തി. ഇതില്‍ ഉദ്ദേശിച്ച തുകയ്ക്ക് പദ്ധതി പൂര്‍ത്തിയാകില്ലെന്ന് വ്യക്തമായതോടെയാണ് പിന്മാറ്റം. ഫ്രഞ്ച് വികസന ബാങ്കിന്റെ പിന്മാറ്റം കെഎംആര്‍എല്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇതുകൊണ്ട് പദ്ധതി മുടങ്ങില്ലെന്നും മറ്റൊരു ഏജന്‍സിയെ കണ്ടെത്തി രണ്ടാംഘട്ടവുമായി മുന്നോട്ട് പോകുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

Exit mobile version