രാഹുല്‍ ഗാന്ധി സദ്ദാം ഹുസൈനെ പോലെ; വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി

അഹമ്മദാബാദില്‍ നടന്ന ഒരു പൊതുറാലിയിലായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ പരാമര്‍ശം

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇറാഖി മുന്‍ ഏകാധിപതി സദ്ദാം ഹുസൈനെ പോലെയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അഹമ്മദാബാദില്‍ നടന്ന ഒരു പൊതുറാലിയിലായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ പരാമര്‍ശം.

രാഹുല്‍ സദ്ദാം ഹുസൈനെ പോലെയാണെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പോലെയോ, ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെയോ മാറിയിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ താടിവെച്ചിരിക്കുന്നതായി കാണപ്പെട്ടു. രാഹുലിന്റെ രൂപവും മാറിയെന്ന് കണ്ടു. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ടിവി അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ പുതിയ രൂപത്തിന് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നിങ്ങള്‍ മാറാന്‍ നോക്കുമ്പോള്‍ വല്ലഭായ് പട്ടേലിനെ പോലെയോ, ജവഹര്‍ലാല്‍ നെഹ്‌റു പോലെയോ മാറുക. ഗാന്ധിജിയെ പോലെയാണെങ്കില്‍ നല്ലത്. പക്ഷെ നിങ്ങളുടെ മുഖം എന്തുകൊണ്ടാണ് സദ്ദാം ഹുസൈനായി മാറുന്നത്. കാരണം കോണ്‍ഗ്രസ് സംസ്‌കാരം ഇന്ത്യന്‍ ജനതയോട് അടുക്കുന്നില്ല. അവരുടെ സംസ്‌കാരം ഇന്ത്യയെ ഒരിക്കലും മനസ്സിലാക്കാത്തവരുമായി കൂടുതല്‍ അടുക്കുന്നുവെന്നും അസം മുഖ്യമന്ത്രി അവകാശപ്പെട്ടു.

അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശ്, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് രാഹുല്‍ ഇഷ്ടപ്പെട്ടിരുന്നു. പകരം വോട്ടെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. കാരണം അദ്ദേഹത്തിന് അറിയാം അദ്ദേഹം എവിടെ സന്ദര്‍ശിച്ചാലും അവിടെ തോല്‍ക്കുമെന്നെന്നും ഹിമന്ത ബിശ്വ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Exit mobile version