ഓരോ 11 മിനിറ്റിലും കുടുംബാഗങ്ങളാല്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്നുണ്ടെന്ന് യു.എന്‍

നവംബര്‍ 25-ന് ഐക്യരാഷ്ട്രസഭ 'സ്ത്രീകള്‍ക്കെതിരായ അതിക്രമ ഉന്മൂലന' ദിനമായി ആചരിക്കാറുണ്ട്

യുണൈറ്റഡ് നേഷന്‍സ്: ഓരോ 11 മിനിറ്റിലും ലോകത്ത് പങ്കാളിയോ അടുത്തബന്ധുക്കളോ കാരണം ഒരു സ്ത്രീയോ പെണ്‍കുട്ടിയോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

ലോകത്ത് ഇപ്പോള്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ കൂടുതല്‍ വ്യാപകമായിരിക്കുന്നത് ഇതാണെന്നും അതിക്രമം നേരിടാന്‍ ഓരോ രാജ്യവും കര്‍മപദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കൊല്ലവും നവംബര്‍ 25-ന് ഐക്യരാഷ്ട്രസഭ ‘സ്ത്രീകള്‍ക്കെതിരായ അതിക്രമ ഉന്മൂലന’ ദിനമായി ആചരിക്കാറുണ്ട്. അതിനു മുന്നോടിയായാണ് ഗുട്ടെറസിന്റെ പ്രസ്താവന .ഓണ്‍ലൈന്‍ വഴിയും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും ലൈംഗികാധിക്ഷേപങ്ങളും ഫോട്ടോ ദുരുപയോഗം ചെയ്യലും വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യകുലത്തിന്റെ പാതിവരുന്ന സ്ത്രീകള്‍ക്കുനേരെയുള്ള വിവേചനങ്ങളും അതിക്രമങ്ങളും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കാനിടയാക്കുന്നു. സുസ്ഥിരവികസനത്തിന്റെ ഭാഗമായി എല്ലാമേഖലകളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാന്‍ അവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞേ മതിയാകൂവെന്നും ഗുട്ടെറസ് പ്രസ്താവനയില്‍ പറഞ്ഞു.

2026-ഓടെ വനിതാവകാശ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള സഹായധനം 50 ശതമാനമാക്കാന്‍ അദ്ദേഹം സര്‍ക്കാരുകളോട് ആഹ്വാനം ചെയ്തു.

Exit mobile version