ഖത്തറിലെ ആദ്യ സമനില; അമേരിക്കയും വെയിൽസും ഇഞ്ചോടിഞ്ച്

64 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെയില്‍സ് താരങ്ങള്‍ ലോകകപ്പ് മത്സരത്തില്‍ എത്തിയത്

ദോഹ: ആവേശം നിറഞ്ഞു നിന്ന ഗ്രൂപ്പ് ബിയിലെ യുഎസ്എ-വെയില്‍സ് പോരാട്ടം ഖത്തര്‍ ലോകകപ്പിലെ ആദ്യ സമനില മത്സരമായി മാറി. 36-ാം മിനിട്ടില്‍ തിമോത്തി വിയ്യയിലൂടെ മികച്ചൊരു ഗോള്‍ നേടിയ യുഎസ് ആദ്യ പകുതി പിടിച്ചെടുത്തപ്പോള്‍ രണ്ടാം പകുതിയിലെ 86-ാം മിനിട്ടില്‍ ക്യാപ്റ്റന്‍ ഗാരത് ബെയിലിന്റെ പെനാല്‍റ്റിയിലൂടെ വെയില്‍സ് സമനില ഗോള്‍ നേടി മികവു തെളിയിച്ചു.

മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച ആധിപത്യത്തോടെയാണ് യുഎസിന്റെ യുവനിര അല്‍ റയാന്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനത്ത് നിറഞ്ഞ് നിന്നത്. 36-ാം മിനിട്ടില്‍ കളിക്കളത്തിന്റെ മധ്യത്തില്‍ നിന്നും പന്തുമായി വെയില്‍സിന്റെ പ്രതിരോധ നിരയെ വെട്ടിച്ച് എത്തിയ ക്രിസ്റ്റ്യന്‍ പുലിസിച്ച് നല്‍കിയ അതിമനോഹരമായ പാസ് സൂപ്പര്‍ താരം തിമോത്തി വിയ്യ നിഷ്പ്രയാസം ഗോള്‍ വലയ്ക്കകത്താക്കുകയായിരുന്നു. വെയില്‍സിന്റെ മിന്നും താരങ്ങളെ ഞെട്ടിച്ചുകൊണ്ട് പുലിസിച്ചും, വിയ്യയും നേടിയ ആ ഗോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആദ്യ പകുതിയിലെ യുഎസിന്റെ ആധിപത്യം ഉറപ്പിക്കുന്നതായിരുന്നു

https://youtu.be/xQ2xpXFpNrQ

രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച വെയില്‍സ് താരങ്ങള്‍ 64-ാം മിനിട്ടിലും 65-ാം മിനിട്ടിലും കൃത്യതയാര്‍ന്ന മുന്നേറ്റത്തിലൂടെ ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വെയില്‍സിന്റെ താരം ബെന്‍ ഡേവിസിന്റെ ഹെഡര്‍ മികച്ചൊരു സേവിലൂടെ യുഎസ ഗോളി മാറ്റ് ടര്‍ണര്‍ രക്ഷപ്പെടുത്തിയപ്പോള്‍ തൊട്ടടുത്ത മിനിട്ടില്‍ കിഫര്‍ മൂറിന്റെ ഹെഡറും ഗോള്‍ വലയില്‍ തട്ടാതെ പുറത്തേക്കു പോയത് വെയില്‍സ് കളിക്കാര്‍ക്കും അതു പോലെ ആരാധകര്‍ക്കും ഒരു പോലെ നിരാശ സമ്മാനിച്ചു.

രണ്ടാം പകുതിയുടെ 80 മിനിട്ടില്‍ വെയില്‍സ് ക്യാപ്റ്റന്‍ ബെയ്‌ലിനെ ബോക്‌സില്‍ വീഴ്ത്തിയ യുഎസ് താരം വാക്കര്‍ സിമ്മര്‍മാന്റെ പ്രവര്‍ത്തിക്ക് റഫറി പെനാല്‍റ്റി വിധിച്ചത് ആഞ്ഞു കളിച്ച വെയില്‍സ് കിട്ടിയ ജീവ ശ്വാസമായിരുന്നു. തടുര്‍ന്ന് 82-ാം മിനിട്ടില്‍ ഗാരത് ബെയില്‍ എടുത്ത ഫുള്‍ പവര്‍ കിക്ക് യുഎസ് ഗോളി മാറ്റ് ടര്‍ണറെയും ഭേദിച്ച് വലയ്ക്കകത്താകുകയായിരുന്നു. യുഎസ് ഗോള്‍ പോസ്റ്റിനു പിറകുവശത്തെ ഗ്യാലറി മുഴുവന്‍ നിലയുറപ്പിച്ചിരുന്ന വെയില്‍സ് ആരാധകര്‍ ആ ഗോള്‍ നിമിഷത്തില്‍ ആര്‍ത്തുവിളിച്ച് സ്‌റ്റേഡയത്തില്‍ പ്രകമ്പനം കൊളളിക്കുകയായിരുന്നു. 33-ാം വയസില്‍ ആദ്യ ലോകകപ്പ് ഗോള്‍ നേടിയ ബെയില്‍ അടിച്ചെടുത്തത് ചരിത്ര നേട്ടമായിരുന്നു.

64 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെയില്‍സ് താരങ്ങള്‍ ഒരു ലോകകപ്പ് മത്സരത്തില്‍ പന്തു തട്ടാനായി എത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ അല്‍ റയാന്‍ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ നിരാശരാക്കുന്നതായിരുന്നു വെയില്‍സിന്റെ പ്രകടനം. പതിഞ്ഞ താളത്തില്‍ കളി തുടങ്ങിയ വെയില്‍സിനെ യുഎസ് ടീം ശരിക്കും വട്ടംകറക്കി. ആദ്യ പകുതിയില്‍ 67 ശതമാനവും പന്തിന്റെ പൊസിഷന്‍ യുഎസിന്റെ വശത്തായിരുന്നു. ലെഫ്റ്റ് ബാക്ക് ആന്റണി റോബിന്‍സണായിരുന്നു യുഎസ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചചത്. വെയില്‍സിന്റെ പ്രതിരോധത്തെ നിഷ്പ്രയാസമാക്കിക്കൊണ്ടുള്ള മുന്നേറ്റമായിരുന്നു റോബിന്‍സണ്‍ കാഴ്ച്ചവെച്ചത്. ഇതിനിടെ 10ാം മിനിറ്റില്‍ ജോഷ് സര്‍ജന്റിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു. റോബിന്‍സണും വെസ്റ്റണ്‍ മക്കെന്നിയും ക്യാപ്റ്റന്‍ ടൈലര്‍ ആഡംസും മികച്ച കളി പുറത്തെടുത്തപ്പോള്‍ ബെയില്‍സിന്റെ വെയില്‍സ് താരങ്ങള്‍ക്ക് കാഴ്ചക്കാരാകേണ്ടി വന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത വെയില്‍സ് ടീം ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു. യുഎസിന് നാല് മഞ്ഞക്കാര്‍ഡുകളും വെയില്‍സിനു രണ്ടു മഞ്ഞക്കാര്‍ഡും ലഭിച്ചു. ഗ്രൂപ്പ് ബിയില്‍ ആദ്യ സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഇന്നലെ നടന്ന മത്സരത്തില്‍ ആറിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇറാനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്ത എത്തിയിരുന്നു. വെയില്‍സാണ് ഗ്രൂപ്പില്‍ രണ്ടാമന്മാര്‍.

Exit mobile version