യുക്രെയ്‌നില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധഇരകളുടെ പദവി: കേന്ദ്രനിലപാട് തേടി സുപ്രീംകോടതി

ദില്ലി: യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പദവി നല്‍കുന്നതില്‍ കേന്ദ്രനിലപാട് തേടി സുപ്രീംകോടതി. ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതി നടപടി. കേസ് അടുത്ത ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും

യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ വിദ്യാഭ്യാസം ഇന്ത്യയില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ജനീവ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. ഇതിനായി യുദ്ധഇരകളായി ഇവരെ പ്രഖ്യാപിക്കണം. ഈ പരിഗണന ലഭിച്ചാല്‍ മറ്റു രാജ്യങ്ങളില്‍ തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

തുടര്‍ന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയത്. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 15,783 വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ പഠിക്കുന്നതെന്നും ഇതില്‍ 14973 പേര്‍ ഓണ്‍ലൈനായി പഠന തുടരുന്നതായും കേന്ദ്രം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 640 വിദ്യാര്‍ത്ഥികള്‍ നിലവില്‍ യുക്രൈനില്‍ തുടരുകയാണ്, 170 പേര്‍ മറ്റു രാജ്യങ്ങളിലേക്ക് പഠനം മാറ്റി.

382 പേര്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനമായില്ലെന്നു കേന്ദ്രം വ്യക്തമാക്കി. തിരികെ എത്തിയ വിദ്യാര്‍ത്ഥികളെ രാജ്യത്തെ സര്‍വകലാശാലകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രം നിലപാട് അറിയിച്ചിരുന്നു, ഇതോടെയാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടി വിദ്യാര്‍ത്ഥികള്‍ കോടതി തേടിയത്

 

Exit mobile version