തലാഖ് ചൊല്ലിയ ഭാര്യയ്ക്ക് 31 ലക്ഷം രൂപ ജീവനാംശം വിധിച്ച് ഹൈക്കോടതി

കൊച്ചി: തലാഖ് ചൊല്ലിയ ഭര്‍ത്താവിനോട് ഭാര്യക്ക് 31,98,000 രൂപ ജീവനാംശം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുന്നത്. നഷ്ടപരിഹാരം നല്‍കണമെന്ന കളമശേരി മജിസ്‌ട്രേറ്റ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. വിദേശത്ത് ജോലിയുള്ള ഭര്‍ത്താവിന് മാസം രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും അതിനനുസ്വതമായ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ഭാര്യയുടെ ആവശ്യം. ജസ്റ്റീസ് കൗസര്‍എടപ്പഗത്തിന്റേതാണ് ഉത്തരവ്.

അതേസമയം, വ്യക്തി നിയമപ്രകാരം മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു. വിവാഹതിരായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെങ്കില്‍ പോക്‌സോ കുറ്റം ചുമത്താമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. പോക്‌സോ കേസില്‍ ജാമ്യം തേടി തിരുവല്ല സ്വദേശിയായ മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട മുപ്പത്തിയൊന്നുകാരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

പശ്ചിമ ബംഗാളില്‍ നിന്നുളള പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നതായിരുന്നു പ്രതിക്കെതിരായ കുറ്റം. പെണ്‍കുട്ടി ചികിത്സക്കെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെ താന്‍ വിവാഹം ചെയ്തതാണെന്നും മുസ്ലീം വ്യക്തി നിയമപ്രകാരം അതിന് നിയമതടസമില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. മുസ്ലീം വ്യക്തി നിയമപ്രകാരം ഒരാളെ വിവാഹം കഴിക്കുന്നതിന് പതിനെട്ട് തികയേണ്ടതില്ലെന്നും പ്രതി കോടതിയില്‍ നിലപാടെടുത്തു. ചില സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ തന്നെ ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവും കോടതിയില്‍ ഹാജരാക്കി.

 

Exit mobile version