റോഡ് നിര്‍മ്മാണത്തില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ മൊബൈല്‍ ക്വാളിറ്റി ലാബുകള്‍ സജ്ജമാകുമെന്ന് പൊതുമരാമത്ത് മന്ത്രി

കൊല്ലം: പൊതുമരാമത്ത് പ്രവര്‍ത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കര്‍ശന പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ചിലയിടത്ത് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരാതികള്‍ വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലം ജില്ലയിലെ റോഡുകളിലെ പരിശോധനയ്ക്കും അവലോകന യോഗത്തിനും ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ചിലയിടങ്ങളില്‍ റോഡ് നിര്‍മ്മാണത്തില്‍ ഗുണനിലവാരം കുറയുന്ന നിലയുണ്ട്. ഇക്കാര്യത്തില്‍ ഗൗരവമേറിയ പരിശോധന ആവശ്യമാണ്. ഇതിനായി മൊബൈല്‍ ക്വാളിറ്റി ലാബുകള്‍ സജ്ജമാക്കുമെന്നും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ തന്നെ മൊബൈല്‍ ക്വാളിറ്റി ലാബുകള്‍ എത്തിച്ച് റോഡ് നിര്‍മ്മാണത്തിന്റെ ഗുണനിലവാര പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.

ആദ്യമായി മൂന്ന് മേഖലകളില്‍ മൂന്ന് മൊബൈല്‍ ക്വാളിറ്റി ലാബുകള്‍ സജ്ജമാക്കുമെന്നും 2023 തുടക്കത്തില്‍ തന്നെ ക്വാളിറ്റി ലാബുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും.പിന്നീട് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ലാബുകളാവും ഗുണനിലവാര പരിശോധനയ്ക്ക് സജ്ജമാക്കുകയെന്നും KHRl -യുടെ ലാബ് ഇതിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക ഉപകരണങ്ങള്‍ ഇതിനായി ക്രമീകരിക്കും. കൊല്ലം ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ വേഗത്തിലല്ലെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. പത്തും പന്ത്രണ്ടും വര്‍ഷമായി നീങ്ങാത്ത പ്രവൃത്തികളുണ്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

 

Exit mobile version